മോശം പ്രകടനങ്ങളിലൂടെ പ്രീമിയർ ലീഗ് കിരീടം കൈവിട്ടെങ്കിലും നടപ്പ് സീസൺ ചെൽസിയുടെ നീലപ്പടയ്ക്ക് ഭേദപ്പെട്ട സീസൺ തന്നെയാണ്. ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശവും എഫ് എ കപ്പ് ഫൈനൽ പ്രവേശവും ചെൽസിയുടെ പ്രകടനമികവിന്റെ ഫലമാണ്.
കിരീടങ്ങളൊന്നും ഇല്ലാതെ സീസൺ അവസാനിപ്പിക്കാൻ ചെൽസിയുടെ സെൻസേഷൻ പരിശീലകൻ തോമസ് ടുഷേലും ആഗ്രഹിക്കുന്നില്ല. ജനുവരിയിൽ ടുഷേൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ചെൽസിയുടെ പ്രകടനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
പ്രീമിയർ ലീഗിലും എഫ് എ കപ്പ് സെമി ഫൈനലിലും ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചെൽസി നേടിയ ജയം ടുഷേലിന്റെ പരിശീലന മികവിന് തെളിവാണ്. വെംബ്ലിയിൽഎഫ്.എ കപ്പ് ഫൈനലിനൊരുങ്ങുമ്പോൾ സീസണിലെ ആദ്യകിരീടമാണ് ചെൽസിയുടെ ലക്ഷ്യം.
എട്ട് തവണ എഫ്.എ കപ്പിൽ മുത്തമിട്ട നീലപ്പടയുടെ പതിനഞ്ചാം ഫൈനലാണിത്. ടിമോ വെർണർ ഹക്കിം സിയാച്ച്, മാസൺ മൗണ്ട് എന്നിവർ തകർപ്പൻ ഫോമിലാണ്. പോരാളികളായ ലെസ്റ്റർ സിറ്റിയെ കുറച്ചു കാണാൻ ചെൽസി ടീം തയ്യാറല്ല.
എഫ്.എ കപ്പ് ചരിത്രത്തിൽ ലെസ്റ്ററിൻടെ അഞ്ചാം ഫൈനലാണിത്.ഇതേ വരെ കിരീടമണിയാൻ ടീമിന് സാധിച്ചിട്ടില്ല. സൂപ്പർ താരം ജാമി വാർഡിയുടെ ബൂട്ടിലാണ് ലെസ്റ്ററിന്റെ കിരീട പ്രതീക്ഷ. വാർഡിക്കൊപ്പം കെലേച്ചി ഇഹിനാച്ചോ കൂടി ചേരുമ്പോൾ ചെൽസി പ്രതിരോധത്തിന് പിടിപ്പത് പണിയാകും.
ലെസ്റ്ററിലെ മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരുടെ നോട്ടം എഫ്.എ കപ്പിലെ ആദ്യകിരീടനേട്ടമാണ്. ബ്രെൻഡൻ റോജേഴ്സാണ് ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ.
പ്രീമിയർ ലീഗിനോളം തന്നെ പ്രാധാന്യമുള്ള എഫ്.എ കപ്പിനായി ചെൽസിയും ലെസ്റ്ററും കൈമെയ് മറന്ന് പോരടിക്കുമ്പോൾ ചരിത്രം ഉറങ്ങുന്ന വെംബ്ലി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക ചരിത്ര മുഹൂർത്തങ്ങൾക്കായിരിക്കും.
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here