ഇടുക്കി – മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു; വട്ടവടയില്‍ കാറ്റിലും മഴയിലും വ്യാപക നാശം

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി – മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കിവിടുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലൊരു നടപടി. അതേസമയം ഇടുക്കി- വട്ടവടയില്‍ കാറ്റിലും മഴയിലും വ്യാപക നാശമാണ് സംഭവിച്ചത്.

ശക്തമായ കാറ്റില്‍ വീടുകളും കെട്ടിങ്ങളും തകര്‍ന്നു. വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണു. നിരവധി മരങ്ങള്‍ കടപുഴകി വീണു. അതേസമയം
സംസ്ഥാനത്ത് മഴ കനക്കുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും വ്യാപകനാശമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കടലാക്രമണം വലിയ നാശം വിതച്ചു.

ആയിരത്തോളം വീട്ടില്‍ വെള്ളം കയറി. നിരവധി വീടും റോഡുകളും തകര്‍ന്നു. കൊല്ലം ആലപ്പാട് പഞ്ചായത്തില്‍ മൂന്നു വീട് തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തിരുവനന്തപുരത്ത് പൊഴിയൂര്‍, അഞ്ചുതെങ്ങ്, പൂന്തുറ, വലിയതുറ എന്നിവിടങ്ങളിലായി ഇരുനൂറോളം വീട്ടില്‍ വെള്ളം കയറി. എറണാകുളത്ത് ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണം അതിരൂക്ഷമായി.

ഉള്‍ക്കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മൂന്ന് ശ്രീലങ്കന്‍ ബാര്‍ജടക്കം ആറ് കപ്പല്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. സംസ്ഥാന വ്യാപകമായി ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അതസേമയം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി. ശനിയാഴ്ചയോടെ ‘ടൗട്ടെ’ ചുഴലിക്കാറ്റാകുമെന്നാണ് പ്രവചനം.

അതിതീവ്ര ന്യൂനമര്‍ദം നിലവില്‍ കണ്ണൂര്‍ തീരത്തുനിന്ന് 310 കിലോമീറ്റര്‍ അകലെയാണ്. ചുഴലിക്കാറ്റാകുമ്പോള്‍ 100 കിലോ മീറ്റര്‍വരെ വേഗമുണ്ടാകും. തുടര്‍ന്ന് വടക്ക്, വടക്ക്- -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ചൊവ്വാഴ്ച പുലര്‍ച്ചയോടെ ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നുമാണ് പ്രതീക്ഷ.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News