‘എന്തുകൊണ്ട് അല്പം പോലും സത്യസന്ധത കാണിക്കുന്നില്ല?’: ഗുജറാത്ത് സര്‍ക്കാരിന്റെ കൃത്രിമ കോവിഡ് കണക്കുകളെ രൂക്ഷമായി വിമര്‍ശിച്ച് രജ്ദീപ് സര്‍ദേശായി

കൊവിഡ് ബാധിച്ച് ആയിരങ്ങള്‍ മരിക്കുമ്പോഴും കൊവിഡ് മരണക്കണക്കുകളില്‍ കൃത്രിമത്വം കാണിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 10 വരെ 4218 പേര് മാത്രമേ മരണപ്പെട്ടുള്ളു എന്നാണു ഔദ്യോഗിക ഭാഷ്യം. എന്നാല്‍ 71 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കിയ പ്രകാരം ഔദ്യോഗികമായി വിതരണം ചെയ്ത മരണ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം 1.23 ലക്ഷമാണെന്ന് പ്രാദേശിക പത്രമായ ദിവ്യ ഭാസ്‌കര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് രജ്ദീപ് സര്‌ദേശായിയുടെ വിമര്‍ശനം.

‘കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഗുജറാത്തില്‍ ഈ വര്‍ഷം മാര്‍ച്ച് 1 മുതല്‍ മെയ് 10 വരെ 65,085 മരണ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി നല്‍കി. ഈ കാലയളവില്‍ 4,218 പേര്‍ മാത്രമാണ് കോവിഡ് മൂലം മരിച്ചതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അവകാശപ്പെടുന്നു. മരണങ്ങള്‍ ഔദ്യോഗിക കൊവിഡ് ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 15 മടങ്ങാണ്. കണക്കുകളുടെ കാര്യത്തിലെങ്കിലും എന്തുകൊണ്ട് നമുക്ക് സത്യസന്ധരാകാന്‍ പറ്റുന്നില്ല’, രജ്ദീപ് കുറ്റപ്പെടുത്തി.

ഗുജറാത്തിലെ കൊവിഡ് മരണ നിരക്കില്‍ കൃത്രിമം നടക്കുന്നതായി ഗുജറാത്തിലെ പ്രാദേശിക പത്രമായ ദിവ്യ ഭാസ്‌കര്‍ ആണ് പുറത്ത് കൊണ്ട് വന്നത്. സര്‍ക്കാര്‍ മരണക്കണക്കുകള്‍ കുറച്ച് കാണിക്കുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്തില്‍ 2021 മാര്‍ച്ച് മുതല്‍ മെയ് 10 വരെയുള്ള കൊവിഡ് മരണങ്ങളുടെ ഔദ്യോഗിക കണക്ക് 4218 ആണ്. എന്നാല്‍ 71 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കിയ പ്രകാരം ഔദ്യോഗികമായി വിതരണം ചെയ്ത മരണ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം 1.23 ലക്ഷമാണ്. ഔദ്യോഗിക കണക്കിനെക്കാള്‍ 65,085 എണ്ണത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക കണക്കിന്റെ 15 ഇരട്ടിയോളം കൊവിഡ് മരണങ്ങള്‍ വരെ ഗുജറാത്തില്‍ സംഭവിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2020 മാര്‍ച്ച് ഒന്നുമുതല്‍ മെയ് പത്തുവരെയുള്ള കാലയളവില്‍ രാജ്‌കോട്ട് നഗരത്തില്‍ 2020 മരണസര്‍ട്ടിഫിക്കറ്റുകളാണ് വാങ്ങിയിരിക്കുന്നത്. 2021 മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 10 വരെയുള്ള കാലത്ത് 10,878 സര്‍ട്ടിഫിക്കറ്റുകളാണ് പാസാക്കിയിരിക്കുന്നത്.

എന്നാല്‍ ഈ കാലയളവില്‍ 288 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. അഹമ്മദാബാദ് നഗരത്തില്‍ 13,593 പേര്‍ക്കാണ് ഈ കാലയളവില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെങ്കില്‍ സര്‍ക്കാര്‍ കണക്ക് പ്രകാരം ഈ കാലയളവില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 2126 പേര്‍ മാത്രമാണ്.

സൂറത്ത് നഗരത്തില്‍ 2,769 കൊവിഡ് സര്‍ട്ടിഫിക്കറ്റുകളാണ് 2020 മാര്‍ച്ച് 1- മെയ് 10വരെയുള്ള കാലത്ത് നല്‍കിയതെങ്കില്‍ 2021ല്‍ ഇതേ കാലത്ത് 8,851 സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ കാലത്ത് സൂറത്തില്‍ 1074 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്.

ഗുജറാത്തിലെ ജാം നഗറിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 58 കൊവിഡ് മരണങ്ങളാണ് ഉണ്ടായതെന്ന് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് ജാം നഗര്‍ നഗരത്തില്‍ 9 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
കൊവിഡ് കണക്കുകളിലെ ഗുജറാത്ത് സര്‍ക്കാരിന്റെ കണക്കുകളിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ദിവ്യ ഭാസ്‌കര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 26ന് ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് കാണിച്ച് ഒരു പരമ്പര ആരംഭിച്ചിരുന്നു. ആ സമയത്ത് 5000ത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായെന്ന് ദിവ്യ ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News