പാലക്കാട് പ്രവാസി സെൻറ്ററിൻറെ ‘ശ്വാസപ്രതിജ്ഞ”
കോവിഡ് 19 ൻറെ രണ്ടാം തരംഗം അതിരൂക്ഷമായതിനെ തുടർന്നുണ്ടായ ഓക്സിജൻ ക്ഷാമത്തിൽ ദുരിതമനുഭവിക്കുന്ന പാലക്കാട് ജില്ലാ ആശുപത്രിയിലെയും മറ്റു പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെയും നിരവധി രോഗികൾക്ക് കരുതലിന്റെ കൈത്താങ്ങാവുകയാണ് പാലക്കാട്ടുകാരായ പ്രവാസികളുടെ കൂട്ടായ്മയായ പാലക്കാട് പ്രവാസി സെന്റർ.
കോവിഡ് മൂലമുള്ള കഠിനമായ ശ്വാസകോശരോഗങ്ങളുമായി അനവധി പേരാണ് ദിനംപ്രതി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തുന്നത്.ഈ ആശങ്ക കണക്കിലെടുത്താണ് പാലക്കാട് പ്രവാസി സെന്റർ ജില്ലാ മെഡിക്കൽ ഓഫീസ് ഉദ്യോഗസ്ഥർ, ജില്ലാ ആശുപത്രി അധികൃതർ, മറ്റു ആരോഗ്യ വകുപ്പ് മേധാവികൾ എന്നിവരുമായി ചർച്ച ചെയ്ത് ആശുപത്രികൾക്ക് അടിയന്തര ആവശ്യത്തിനുള്ള വെന്റിലേറ്ററുകൾ വാങ്ങി നൽകാനുള്ള തീരുമാനമെടുത്തത്.
യു എ ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, സിങ്കപ്പൂർ,യു എസ എ, യു കെ തുടങ്ങി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസികളുടെ ആഗോള പാലക്കാടൻ കൂട്ടായ്മയാണ് പാലക്കാട് പ്രവാസി സെന്റർ. ‘ശ്വാസപ്രതിജ്ഞ’ എന്ന് പേരിട്ടിട്ടുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള സെന്ററിന്റെ ഈ ജീവകാരുണ്യ പദ്ധതിയ്ക്ക് അഭൂതപൂർവ്വമായ പിന്തുണയും സഹായവുമാണ് സെന്റർ അംഗങ്ങളിൽനിന്നും ലഭിക്കുന്നത് എന്ന് പ്രവാസി സെന്റർ പ്രസിഡന്റ് പ്രദീപ് കുമാർ, ഭാരവാഹികളായ ശശികുമാർ ചെമ്മങ്ങാട്ട്, പ്രദീപ് നെമ്മാറ, മനോജ് ശങ്കർ എന്നിവർ അറിയിച്ചു.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകാതെതന്നെ വെന്റിലേറ്ററുകൾ ആശുപത്രി അധികൃതർക്ക് കൈമാറുന്നതാണ്. സെന്ററിന്റെ ഹെല്പ് ലൈൻ അംഗങ്ങളായ ഡോ. ചാന്ദ്നി പ്രദീപ്, ശ്രീകുമാരനുണ്ണി, സംഗീത, എം വി ആർ മേനോൻ, ഉദയ്, പ്രമോദ്,ഗഫൂർ, വിശ്വനാഥൻ, കെ. പി. രവിശങ്കർ പരുത്തിപ്പുള്ളി, ബാബു കമ്മത്ത് എന്നിവരാണ് ഇതുമായുള്ള പ്രവർത്തനികോപനത്തിനു നേതൃത്വം കൊടുക്കുന്നത്.
കഴിഞ്ഞ വർഷം കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ യു എ യിൽ യാത്രാവിലക്കുമൂലം കുടുങ്ങിപ്പോയ നൂറിലധികം പേരെ പാലക്കാട് പ്രവാസി സെന്ററർ പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ നാട്ടിലെത്തിക്കുകയുണ്ടായി.
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ പാലക്കാടിന്റെ ആരോഗ്യരംഗത്തിന് ഒപ്പം നിൽക്കുകയാണ് പാലക്കാട് പ്രവാസി സെന്റർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here