നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയതോൽവിക്ക് പിന്നാലെ കേരള ബി ജെ പിയിൽ നേതൃമാറ്റമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 14 ജില്ലകളിലും ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ വി മുരളീധരനും കെ സുരേന്ദ്രനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണുയർന്നത്.
35 സീറ്റ് ലഭിച്ചാൽ കേരളം ഭരിക്കുമെന്ന കെ.സുരേന്ദ്രൻ്റെ ധാർഷ്‌ട്യത്തോടെയുള്ള പ്രഖ്യാപനവും ഉത്തരേന്ത്യൻ മോഡൽ കുതിരക്കച്ചവടം നടത്തുമെന്ന വെല്ലുവിളിയും നിഷ്പക്ഷ വോട്ടർമാരെ ബിജെപിക്കെതിരാക്കിയെന്നാണ് വിമർശനം.
കോന്നിയിൽ 2019 ലെ ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴായിരത്തോളം വോട്ടുകൾ കുറഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് പോയതും ഇതിന്റെ ഉദാഹരണമായി ഒരു വിഭാഗം നേതാക്കൾ ചുണ്ടിക്കാട്ടുന്നു. ഗ്രൂപ്പുകാർക്ക് മാത്രമായി സ്ഥാനാർഥിത്വം പങ്കുവച്ചത് പ്രവർത്തകരിൽ ഔദ്യോഗിക പക്ഷത്തിനെതിരെ ശക്തമായ വികാരം രൂപപ്പെടാൻ ഇടയാക്കിയതായി ജില്ലാതല അവലോകന യോഗങ്ങൾ വിലയിരുത്തി.
വി.മുരളീധരൻ സ്മിതാമേനോന് അമിത പ്രാധാന്യം നൽകിയത് മഹിളാ നേതാക്കളിലും സ്ത്രീ വോട്ടർമാരിലും പാർട്ടിക്ക് അവമതിപ്പുണ്ടാക്കി.ബിജെപിയുടെ ഇരുപതിനായിരത്തോളം ബൂത്തുകളിൽ, 1500 ൽ താഴെ ബൂത്തുകളിൽ മാത്രമേ തെരഞ്ഞെടുപ്പ് പ്രവർത്തനം നടന്നുള്ളൂ. അച്ചടിച്ച അഭ്യർഥനകളുടെ നാലിലൊന്ന് പോലും വീടുകളിലെത്തിച്ചില്ല.
വി മുരളീധരനും കെ സുരേന്ദ്രനും നേതൃത്വത്തിൽ നിന്ന് മാറാതെ കേരളത്തിലെ നിർജീവാവസ്ഥ മാറ്റിയെടുക്കാൻ കഴിയില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. ഓൺലൈൻ അവലോകന യോഗങ്ങളിൽനിന്ന് പൂർണമായി വിട്ടു നിന്ന കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ നേതൃമാറ്റത്തിനായി കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here