നരനായാട്ട് തുടരുന്നു; പലസ്തീനികളുടെ വീടിന് നേരെ ബോംബാക്രമണം, 10 കുട്ടികളടക്കം 42 പേർ കൊല്ലപ്പെട്ടു

ഗാസ: പലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രായേല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്.

പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 192 ആയി. ഇതില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നു.

ശനിയാഴ്ച ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പ് ലക്ഷ്യമാക്കി ഇസ്രായേല്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം 10 പേരാണ് കൊല്ലപ്പെട്ടത്.

സാധാരണ പൗരന്മാര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തുന്നതില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഹമാസിനും ഹമാസ് പട്ടാളത്തിനുമെതിരെ മാത്രമാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഇസ്രായേലിന്റെ ന്യായീകരണം വ്യാജമാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു.

ഞായറാഴ്ച നടത്തിയ ആക്രമണങ്ങളെല്ലാം ഇസ്രായേല്‍ ബോധപൂര്‍വ്വം നടത്തിയതാണെന്ന് ഹമാസ് പറഞ്ഞു. എന്നാല്‍ ഹമാസ് ഉപയോഗിച്ചിരുന്ന തുരങ്കങ്ങള്‍ തകര്‍ക്കാനാണ് ശ്രമിച്ചതെന്നും ഇതിനിടയില്‍ പാര്‍പ്പിടങ്ങള്‍ തകര്‍ന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലെന്നുമാണ് ഇസ്രായേലിന്റെ വാദം.

ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നെങ്കിലും ആക്രമണം ശക്തമായി തുടരുമെന്ന നിലപാടിലാണ ഇസ്രായേല്‍. രാജ്യത്തിന്റെ സര്‍വ സന്നാഹങ്ങളും ഗാസയിലുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആവശ്യമുള്ള അത്രയും സമയം തങ്ങള്‍ ആക്രമണം തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ പൗരന്മാരും ഫലസ്തീനികളും തമ്മില്‍ ആഭ്യന്തര കലാപം രൂക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ട്. ഇവിടെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ 11 പലസ്തീനികള്‍ കൊല്ലപ്പെട്ടു.

കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്‌ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി പലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രായേല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News