ചെങ്ങന്നൂരിനെ വീണ്ടും ചുവപ്പിച്ചുകൊണ്ടാണ് സജി ചെറിയാൻ വിജയരഥമേറിയത്. അതും സ്വന്തം റെക്കോഡ് തന്നെ മറികടന്നുകൊണ്ടുള്ള ഗംഭീര ഭൂരിപക്ഷത്തോടെ. 31,984 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് സജി ചെറിയാൻ മന്ത്രിപദത്തിലെത്തിയത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ സ്വന്തം ഭൂരിപക്ഷമായ 20,956 എന്ന റെക്കോർഡാണ് സജി ചെറിയാൻ തകർത്തത്. ചെങ്ങന്നൂർ എംഎൽഎയായിരുന്ന അഡ്വ. കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെത്തുടർന്ന് 2018ൽ നടത്തിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിലാണ് സജി ചെറിയാൻ ആദ്യമായി നിയമസഭയിലെത്തുന്നത്.
സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് 2018ൽ പാർട്ടി സജി ചെറിയാനെ ചെങ്ങന്നൂരിൽ ഭരണത്തുടർച്ച നേടാനായി ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ഈ പ്രവർത്തനമാണ് പിന്നീട് മണ്ഡലം റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കാൻ സജി ചെറിയാനെ സഹായിച്ചത്.
സിപിഐഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളും സജി ചെറിയാൻ വഹിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here