എൽ.ഡി.എഫിന്റെ വനിതാ പോരാളികളിൽ ഒരാളാണ് ജെ. ചിഞ്ചുറാണി . കൊല്ലം ചടയമംഗലത്ത് നിന്ന് 10923 വോട്ടുകൾക്കാണ് ചിഞ്ചുറാണി വിജയിച്ചത്. യു.ഡി.എഫിന്റെ എം.എം. നസീറിനെയും ബി.ജെ.പിയുടെ വിഷ്ണു പട്ടത്താനത്തെയുമാണ് ചിഞ്ചുറാണി തോൽപിച്ചത്.
കൊല്ലം മുണ്ടയ്ക്കൽ വില്ലേജിൽ ഭരണിക്കാവ് തെക്കേ വിളയിൽ വെളിയിൽ വടക്കതിൽ വീട്ടിൽ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് എൻ. ശ്രീധരൻ്റെയും ജഗദമ്മയുടേയും മകളായി 1963ൽ ജനനം. കുട്ടിക്കാലം മുതൽ പാർട്ടി പ്രവത്തനങ്ങളെ കണ്ടും കേട്ടും വളർന്നു വന്ന ചിഞ്ചുറാണി
1970 ൽ ബാലവേദിയിലുടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്.
കൊല്ലം ഭരണിക്കാവ് എൽ. പി സ്ക്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത്. പ്രൈമറി വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ കലാ-കായിക രംഗങ്ങളിൽ തൻ്റെ സർഗ്ഗവാസനകളിലെ പ്രതിഭയെ കണ്ടെത്താൻ കഴിഞ്ഞ സഖാവ് കൊല്ലത്തെ അറിയപ്പെടുന്ന കായിക താരമായി. കൊല്ലം ശ്രീനാരായണ വനിതാ കോളജിൽ തുടർച്ചയായി ചാമ്പ്യനാകുകയും ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് കേരളത്തെ പ്രതിനിധീകരിച്ച് ഇന്ദിരാഗാന്ധിയിൽ നിന്നും രാഷ്ട്രപതിയിൽ നിന്നും നേരിട്ട് മെഡലുകൾ ഏറ്റ് വാങ്ങി.
ചിഞ്ചു കൊല്ലം അയത്തിൽ വി.വി.എച്ച് എസ്സിലെയും കൊല്ലം ശ്രീനാരായണ വനിതാ കോളേജിലേയും എ.ഐ.എസ് എഫ് നേതാവായും യുവജന രംഗത്ത് പ്രവർത്തിക്കുന്ന അവസരത്തിൽ ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചു.
പാർട്ടി ഇരവിപുരം ലോക്കൽ കമ്മിറ്റി അംഗം, മണ്ഡലം കമ്മിറ്റി അംഗം, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംസ്ഥാന കൗൺസിൽ അംഗം, കേരള മഹിളാസംഘം ഇരവിപുരം മണ്ഡലം കമ്മിറ്റി ഭാരവാഹി, കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നീ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള സഖാവ് ഇപ്പോൾ പാർട്ടി ദേശീയ കൗൺസിലംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡൻ്റും പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്സനുമാണ്.
സി അച്യുതമേനോൻ കൊല്ലം ജില്ല സഹകരണ ഹോസ്പിറ്റൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പഞ്ചായത്തുമെമ്പർ, കൊല്ലം കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ,ജില്ലാ പഞ്ചായത്തംഗം, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ, വൈസ് പ്രസിഡൻ്റ് ,പ്രസിഡൻറ് എന്നീ നിലകളിൽ 20 വർഷക്കാലം തുടർച്ചയായി സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ജനപ്രതിനിധിയായി പേരെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്.
വനിതകളുടെ മുന്നേറ്റത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന കരുത്തയായ സഖാവാണ്.കൊല്ലം താലൂക്കിലെ സിപിഐ യെ സംഘടിപ്പിക്കന്നതിൽ നിർണ്ണായക പങ്കു വഹിച്ച കശുവണ്ടി തൊഴിലാളികളുടെ കരുത്തനായ നേതാവ് സഖാവ് ശ്രീധരൻ്റെ നാലാമത്തെ മകളാണ് ചിഞ്ചുറാണി.
കമ്മ്യൂണിസ്റ്റ് പാരമ്പര്യം ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന കുടുംബമാണ് ചിഞ്ചുവിൻ്റേത്.1975- 90 കാലത്ത് സൈക്കിളിൽ യാത്ര ചെയ്ത് സംഘടനാ പ്രവർത്തനത്തിനും കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിനും എല്ലായിടത്തും എത്തിയിരുന്നത് സഖാവിൻ്റെ പ്രത്യേകതയായിരുന്നു.
ഭർത്താവ് ഡി. സുകേശൻ സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി, ലൈബ്രറി കൗൺസിൽ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.മക്കൾ നന്ദു സുകേശൻ ഇന്റീരിയൽ ഡിസൈനർ, നന്ദന റാണി പ്ലസ്ടു വിദ്യാർഥിനി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here