ADVERTISEMENT
ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയായി ഇത് രണ്ടാമൂഴം. ഒന്നാം പിണറായി സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ചാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ വീണ്ടും മന്ത്രി സ്ഥാനത്തെത്തുന്നത്.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ചിറ്റൂരിന്‍റെ ജനഹൃദയമറിഞ്ഞ നേതാവാണ് കെ കൃഷ്ണന്‍കുട്ടി. 1944 ആഗസ്ത്13ന് ചിറ്റൂര്‍ എഴുത്താണിയിലെ കുഞ്ചുക്കുട്ടിയുടെയും ജാനകിയുടെയും മകനായി ജനിച്ച കെ കൃഷ്ണന്‍കുട്ടി കോണ്‍ഗ്രസിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.
സോഷ്യലിസ്റ്റ് ആശയങ്ങള്‍ ചിറ്റൂരില്‍ വേരോടി തുടങ്ങിയപ്പോള്‍ അതിനൊപ്പം നിലയുറപ്പിച്ച് നേതൃനിരയിലേക്കുയര്‍ന്നു. ഇതിനു മുന്പ് 1980, 82,91, 2016 വര്‍ഷങ്ങളില്‍ ചിറ്റൂരില്‍ നിന്ന് നിയമസഭയിലെത്തി. ഒന്നാം പിണറായി സര്‍ക്കാരില്‍ അവസാന രണ്ടര വര്‍ഷക്കാലം ജലവിഭവ വകുപ്പ് മന്ത്രിയായി.
അന്തര്‍സംസ്ഥാന നദീജല വിഷയങ്ങളില്‍ ഇടപെട്ട് കേരളത്തിന് ആവശ്യമായ ജലം ലഭ്യമാക്കുന്നതിനും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നടത്തിയ ഇടപെടലുകള്‍ കെ കൃഷ്ണന്‍കുട്ടിയെ ജനകീയനാക്കി. പറമ്പിക്കുളം-ആളിയാർ കരാർലംഘനങ്ങൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ട നിയമസഭാ സമിതിയില്‍ അംഗമായിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കിഴക്കന്‍ മേഖലയില്‍ കാലങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഇത്തവണ കെ കൃഷ്ണന്‍കുട്ടി ചിറ്റൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച കര്‍ഷകനും സഹകാരിയുമാണ്. ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ വിലാസിനിയും മക്കള്‍ ലത, നാരായണൻകുട്ടി, അജയൻ, കെ. ബിജു ഐ.എ.എസ് എന്നിവരുള്‍പ്പെടുന്നതാണ് കെ കൃഷ്ണന്‍കുട്ടിയുടെ കുടുംബം,
Get real time update about this post categories directly on your device, subscribe now.