
തിരൂർ: കൊവിഡ് ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയെടുത്ത് മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു. ഏഴൂർ ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ ഖാദറിനാണ് (62 ) ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗ ബാധയേറ്റ് അടിയന്തിര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകൻ ജുനൈദ് പറഞ്ഞു.
മലപ്പുറം ജില്ലയിൽ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അബ്ദുൽ ഖാദർ ചികിത്സയിലുള്ളത്. ഏപ്രിൽ 22നാണ് അബ്ദുൽ ഖാദറിന് കോവിഡ് പോസിറ്റീവ് ആകുന്നത്. 25 ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ മാസം 5 ന് കണ്ണിന്റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടർന്ന് കോട്ടക്കൽ അൽമാസിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചതും പിന്നീട് ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ഈ മാസം 7 നാണ് ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
കൊവിഡാനന്തരം സ്റ്റിറോയിഡ് സ്വീകരിച്ച ആളുകളിലാണ് ഇപ്പോൾ ഈ അപൂർവ്വ രോഗബാധ കണ്ടു വരുന്നത്. ഷുഗർ രോഗിയാണ് ഖാദർ . ഒരാഴ്ചത്തെ ചികിത്സക്ക് 6.25 ലക്ഷം രൂപ ചിലവായതായും ഇനിയും ആഴ്ചകളോളം ചികിത്സ തുടരണമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് മകൻ ജുനൈദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here