ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു; 25 മിനിറ്റിനിടെ വര്‍ഷിച്ചത് 122 ബോംബുകള്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലും ഗസ്സയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം തുടരുന്നു. ബുധനാഴ്ചയും അതിശക്തമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ജനവാസമേഖലയില്‍ ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടു.

തെക്കന്‍ ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി പലസ്തീന്‍ പോരാളി ഗ്രൂപ്പുകള്‍ റോക്കറ്റാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറുസലേമിലും ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ നേരത്തെ നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. മെയ് 10ന് തുടങ്ങിയ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 63 കുട്ടികള്‍ ഉള്‍പ്പെടെ 219 പലസ്തീനികള്‍ കൊല്ലപ്പെട്ടു.

1500 പലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസ് അടക്കമുള്ള പലസ്തീന്‍ പോരാളി ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണത്തില്‍ 12 ഇസ്രായേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. 300 ഇസ്രായേലികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേല്‍ അക്രമം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. നേരത്തെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് സംയുക്ത പ്രസ്താവനക്കുള്ള യുഎന്‍ രക്ഷാസമിതി നീക്കത്തെ യുഎസ് തടഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here