തുറുമുഖ മന്ത്രിയായി അഹമ്മദ് ദേവർകോവിൽ; ആഹ്ളാദം പങ്കു വച്ച് മുംബൈ മലയാളികൾ

എൺപതുകളിലും തൊണ്ണൂറുകളിലും മുംബൈയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന അഹമ്മദ് ദേവർകോവിൽ കേരളത്തിൻ്റെ പുതിയ തുറമുഖ മന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ സന്തോഷിക്കുന്നത് മുംബൈ മലയാളി സമൂഹം കൂടിയാണ്.

മുംബൈ മലയാളിക്കൾക്കിടയിൽ സുപരിചിതനായ അഹമ്മദ് നഗരത്തിലെ വിവിധ മലയാളി സംഘടനകളിൽ നേതൃപരമായ പങ്ക്‌ വഹിച്ചിട്ടുണ്ട്. ഐ.എൻ.എല്ലിന്റെ രൂപവത്‌കരണത്തോടെയാണ്‌ അദ്ദേഹം നഗരം വിടുന്നത്. എന്നിരുന്നാലും മഹാനഗരവുമായി ഇപ്പോഴും വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന അഹമ്മദിന്റെ പുതിയ ഉത്തരവാദിത്തത്തിൽ സന്തോഷം പങ്കു വയ്ക്കുകയാണ് മുംബൈ നഗരം .

ബോംബെ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയും ബോംബെ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും ബോംബെ മലയാളി സമാജം സെക്രട്ടറിയുമായി ഏറെ കാലം പ്രവര്‍ത്തിച്ചു. ജി എം ബനാത്ത് വാലയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മുസ്ലിം ലീഗിന്റെ കാര്യദര്‍ശി പദവിയും വഹിച്ചിട്ടുണ്ട്.

എൺപതുകളുടെ തുടക്കത്തിലാണ് മുംബൈയിലെത്തുന്നത്. അന്ന്‌ സയണിൽ താമസിച്ചിരുന്ന മുഹമ്മദ് കംഫർട്ട്‌ എന്ന പേരിൽ ഒരു ഹോട്ടലും നടത്തിയിരുന്നു. ഗൾഫ് യാത്രക്കാരായ നിരവധി മലയാളികൾക്കാണ് ഈ ഹോട്ടൽ ആശ്രയമായിരുന്നത്. വിമാനത്താവളത്തിലെ തട്ടിപ്പിന്‌ ഗൾഫ്‌ മലയാളികൾ തുടർച്ചയായി ഇരയായി കൊണ്ടിരിക്കുന്ന കാലത്ത്‌ കേരളത്തിലേക്ക്‌ ചെലവ്‌ കുറഞ്ഞ്‌ ബസ്‌ സൗകര്യം ഏർപ്പെടുത്തിയാണ് അദ്ദേഹം പരിഹാരം കണ്ടത്.

ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെ മുൻ ജനറൽ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ച അഹമ്മദ് ദേവർകോവിൽ കേരളത്തിന്റെ പുതിയ മന്ത്രി സഭയിൽ കാബിനറ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൾറഹിമാൻ C H ജന : സെക്രട്ടറി വളപ്പിൽ അബ്ദുൾകാദർ ഹാജി, ട്രെഷറർ സൈനുദ്ധീൻ V K എന്നിവർ ആശംസകൾ നേർന്നു. പ്രവാസികളുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയും അവരുടെ ഉന്നമനത്തിനു വേണ്ടിയും മന്ത്രിയായ അഹമ്മദ് പ്രവർത്തിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

ബോംബെ കേരള മുസ്ലിം വെൽഫെയർ ലീഗിൽ അഹമ്മദ് ദേവർകോവിലിന്റെ സഹപ്രവർത്തകൻ ആയിരുന്ന ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് ടി എ ഖാലിദ് സന്തോഷം പങ്കു വെച്ചു . പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ നല്ലതുപോലെ മനസിലാക്കിയിട്ടുള്ള അഹമ്മദ്‌ ദേവർകോവിൽ മന്ത്രിയാകുന്നത്‌ മറുനാടൻ മലയാളിസമൂഹത്തിനുള്ള അംഗീകാരമാണെന്ന്‌ അദ്ദേഹത്തോടൊപ്പം ദീർഘ കാലം പ്രവർത്തിച്ചിട്ടുള്ള ഖാലിദ് പറഞ്ഞു. 1994ൽ ഐ എൻ എൽ രൂപീകരിച്ചപ്പോൾ ഒന്നിച്ചു നാഷണൽ വെൽഫെയർ ലീഗ് ഭാരവാഹികൾ ആയിരുന്ന കാലം ഓർത്തെടുക്കുകയായിരുന്നു ഖാലിദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News