മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇടതുമുന്നണിയുടെ മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ഒരൊറ്റ സാമുദായിക സംഘടനകളും പ്രാതിനിധ്യം ചോദിച്ച്‌ വന്നില്ല. അത് കണ്ട് പഠിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍:

സാമൂഹിക സംഘടനകളുമായി കോണ്‍ഗ്രസിന് ഇടതുപക്ഷത്തേക്കാള്‍ കൂടുതല്‍ ബന്ധവും സഹകരണവുമൊക്കെയുണ്ട്. സ്വാഭാവികമായി അത് പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യമാണ്.ഇന്നിപ്പോ കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയാണ് അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ സ്വാഭാവികമായും എന്‍.എസ്.എസ് അടക്കം രംഗത്തുവരും. എസ്.എന്‍.ഡി.പിയും അതുപോലെത്തന്നെ ലത്തീന്‍ കത്തോലിക്ക സഭയും വരും. അപ്പോള്‍ അത്തരം ആളുകളുടെ ഒരു സമ്മര്‍ദ്ദം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പലപ്പോഴും വഴങ്ങിക്കൊടുക്കേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ, ഞങ്ങളുതന്നെ അത് ഇന്നലെയും മിനിഞ്ഞാന്നുമായൊക്കെ ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോ ഒരൊറ്റ സാമുദായിക സംഘടനകള്‍ ഞങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്നോ ഞങ്ങളെ എടുത്തില്ലെന്നോ പറഞ്ഞ് ഒരക്ഷരം ഉരിയാടിയിട്ടില്ല. സ്വാഭാവികമായും അത് കണ്ടുപടിക്കേണ്ട കാര്യം തന്നെയാണ്. ഏതെങ്കിലും ഒരു മുന്നണിയിലോ ഒരു പ്രസ്ഥാനത്തിലോ മാതൃകാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ നിഷേധിക്കേണ്ട കാര്യമില്ല. ഏതെങ്കിലും ഒരു സാമുദായിക സംഘടന മന്ത്രിമാരെ തെരഞ്ഞെടുത്തതിലോ, അല്ലെങ്കില്‍ മന്ത്രിമാരെ അവരുടെ സമുദായത്തിന് ഭാഗിച്ചുകൊടുത്തുവെന്നോ ഒരു അപശബ്ദം ആരും മുഴക്കിയില്ല.

നേരെ മറിച്ച്‌ ഇവിടെ യു.ഡി.എഫ് ആയിരുന്നു വന്നതെങ്കില്‍ അതിശക്തമായ സമ്മര്‍ദ്ദങ്ങള്‍ വന്നേനെ. എന്തെല്ലാം പത്രവാര്‍ത്തകള്‍ വന്നേനെ. ചാനല്‍ ചര്‍ച്ചകള്‍ വന്നേനെ അതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഞാന്‍ അഭിനന്ദിക്കുകയാണ്.കാരണം അത്തരം ഒരു തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും അവര്‍ വിധേയരാകാറില്ല. ഇത് കോണ്‍ഗ്രസിന് മാതൃകയാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News