സത്യപ്രതിജ്ഞാ ചടങ്ങ്: അഞ്ഞൂറിലൊരാളായി സുബൈദ ഉമ്മയും

ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുബൈദയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. സര്‍ക്കാരിന്റെ ക്ഷണക്കത്ത് സുബൈദുമ്മയ്ക്ക് ലഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പോകേണ്ട എന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാല്‍ പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സുബൈദ പറയുന്നു.

കൊവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ദുരിതാശ്വാസനിധിയിലേക്ക് ആടിന് വിറ്റ് സുബൈദ സംഭാവന നല്‍കിയിരുന്നു.

നേരത്തെ ദുരിതാശ്വാസനിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപ നല്‍കിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്‍ദ്ദനനേയും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ആദ്യം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ജനാര്‍ദ്ദനന്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

പോകാതിരുന്നാല്‍ മുഖ്യന്ത്രി ചെറുതായി പോകുമെന്ന തോന്നലിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു.നേരത്തെ താന്‍ ടി.വിയില്‍ സത്യപ്രതിജ്ഞ കാണുമെന്നായിരുന്നു ജനാര്‍ദ്ദനന്‍ അറിയിച്ചിരുന്നത്. ഭാര്യയില്ലാതെ ഒറ്റയ്ക്ക് പോകുന്നതിലെ പ്രയാസം ജനാര്‍ദനന്‍ മാധ്യമങ്ങളോട് പങ്കുവെക്കുകയുണ്ടായി.

ജനാര്‍ദ്ദനന്‍ തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,00850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ച് മിച്ചമുള്ള രണ്ടുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. കൊവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായായിരുന്നു തുക നല്‍കിയത്. ഇതോടെയാണ് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here