മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി

കേന്ദ്രം നല്‍കിയ വാക്സിന്‍ തീര്‍ന്നതായും ഇക്കാര്യം നാളെ രാവിലെ, പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 3 എണ്ണം വളരെ കൂടുതലായി വ്യാപിച്ചിട്ടുണ്ട്. അത് കരുതിയിരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്ക് അടക്കമുള്ള ആരോഗ്യ സംബന്ധിയായ വസ്തുക്കളുടെ വില കാര്യത്തില്‍ ചില പ്രശ്നങ്ങളുണ്ട്. വില കുറച്ചപ്പോള്‍ ഗുണമേന്മയുള്ള മാസ്കുകള്‍ കിട്ടാതായി എന്നാണ് ഒരു പരാതി. അത് കൃത്യമായി റിവ്യു ചെയ്ത് വേണ്ട തീരുമാനം എടുക്കാൻ നിര്‍ദേശം നല്‍കി.

മത്സ്യത്തൊഴിലാളികള്‍ കുറെയായി കടലില്‍ പോകുന്നില്ല.സ്വാഭാവികമായും അവര്‍ പ്രയാസത്തിലേക്കും പട്ടിണിയിലേക്കും നീങ്ങും. അതിനാല്‍ ഈ ഘട്ടത്തില്‍ അവര്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കും.പൈനാപ്പിള്‍ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിര്‍മാണ തൊഴിലാളികളെ പോലെ അവര്‍ക്ക് പൈനാപ്പാള്‍ തോട്ടത്തില്‍ പോകാന്‍ നിയന്ത്രണങ്ങളോടെ ജില്ലാ ഭരണ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കാം.

പാൽ വിതരണത്തിൽ സംസ്ഥാനത്ത് വലിയ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. മില്‍മ പാല്‍ ഉച്ചയ്ക്കുശേഷം എടുക്കുന്നില്ല എന്ന പ്രശ്നമുണ്ട്. പാല്‍ നശിക്കുകയാണ്. ക്ഷീരകര്‍ഷകര്‍ വലിയ പ്രയാസം നേരിടുന്നു. വിതരണം ചെയ്യാന്‍ കഴിയാത്ത പാല്‍ സിഎഫ്എല്‍ടിസികള്‍, സിഎല്‍ടിസികള്‍, അങ്കണവാടികള്‍, വൃദ്ധസദനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍, അതിഥിത്തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ കൂടി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,264 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.സാമൂഹിക അകലം പാലിക്കാത്തതിന് 4,467 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 28,99,950 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ നിലവിലുള്ളത് 2906 ഐസിയു കിടക്കകളാണ്.അതില്‍ 1404 കിടക്കകള്‍ കൊവിഡ് രോഗികളുടേയും 616 കിടക്കകള്‍ കൊവിഡേതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്.

സര്‍ക്കാര്‍ ആശുപത്രികളിലെ 69.5 ശതമാനം ഐസിയു കിടക്കകളിലാണ് ഇപ്പോള്‍ ആളുകള്‍ ഉള്ളത്. സ്വകാര്യ ആശുപത്രികളിലെ 7468 ഐസിയു കിടക്കകളില്‍ 1681 എണ്ണമാണ് കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്.സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള ആകെ വെന്‍റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില്‍ 712 വെന്‍റിലേറ്ററുകള്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായും 139 എണ്ണം കൊവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്.

സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്‍റിലേറ്ററുകളുടെ 37.1 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 2432 വെന്‍റിലേറ്ററുകളില്‍ 798 എണ്ണമാണ് നിലവില്‍ കൊവിഡ്  ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

സംസ്ഥാനത്ത് ഒരു ദിവസം ഉപയോഗിക്കുന്നത് 135.04 മെട്രിക് ടണ്‍ ഓക്സിജന്‍ ആണ്. 239.24 മെട്രിക് ടണ്‍ ഓക്സിജന്‍ ഒരു ദിവസം ഇവിടെ ലഭ്യമാകുന്നുണ്ട്.സംസ്ഥാനത്ത് 145 ഒന്നാം തല കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 19,098 കിടക്കകളാണുള്ളത്. അതില്‍ 7544 കിടക്കകള്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. 60.5 ശതമാനം കിടക്കകള്‍ ഒന്നാം തല ചികിത്സ കേന്ദ്രങ്ങളില്‍ ഇനിയും ലഭ്യമാണ്. രണ്ടാം തല കൊവിഡ് കേന്ദ്രങ്ങള്‍ 87 എണ്ണമാണ്. അത്രയും കേന്ദ്രങ്ങളിലായി ലഭ്യമായ 8821 കിടക്കകളില്‍ 4370 കിടക്കകളില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു. 50 ശതമാനത്തോളം കിടക്കകള്‍ രണ്ടാം തല കൊവിഡ് കേന്ദ്രങ്ങളില്‍ ഇനിയും അവശേഷിക്കുന്നു.

517 ഗൃഹവാസ പരിചരണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. 22,750 കിടക്കകളാണ് ലഭ്യമായിട്ടുള്ളത്. അതില്‍ ഏകദേശം 30 ശതമാനം കിടക്കകളില്‍ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു.നിലവില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടുള്ളത് 232 സ്വകാര്യ ആശുപത്രികളാണ്. അത്രയും ആശുപത്രികളിലായി 18,540 കിടക്കകള്‍, 1804 ഐസിയു കിടക്കകള്‍, 954 വെന്‍റിലേറ്ററുകള്‍, 5075 ഓക്സിജന്‍ കിടക്കകള്‍ എന്നിവ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News