നിപയോട് പോരാടി മരിച്ച , ഇന്ത്യയുടെ ഹീറോ എന്ന് ലോക മാധ്യമങ്ങൾ വിശേഷിപ്പിച്ച സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് ഇന്ന് മൂന്നാണ്ട് . മറ്റൊരു മഹാമാരിക്കാലത്ത് ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രവർത്തിച്ച് തളരുമ്പോൾ ലിനി കൊളുത്തിയ കെടാവിളക്ക് അവർക്ക് മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജം നൽകും.
2018 ലാണ് കോഴിക്കോട് ചങ്ങരോത്ത് സൂപ്പിക്കടയിൽ ഒരു കുടുംബത്തിലുള്ളവർക്കെല്ലാം അസാധാരണമായ അസുഖം കണ്ടെത്തിയത്. സാബിത്ത് എന്ന യുവാവിൻെറ മരണ ശേഷമാണ് രോഗം നിപയാണെന്ന് തിരിച്ചറിഞ്ഞത്.
സ്വകാര്യ ആശുപത്രിയിൽ നിന്നയച്ച സ്രവ സാമ്പിളുകൾ നിപ ലക്ഷണങ്ങളുള്ളതാണെന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മേയ് 19നു വിവരം ലഭിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വന്നത് മേയ് 20ന്. ഔദ്യോഗികമായി നിപ സ്ഥിരീകരിക്കുന്നത് അന്നാണ്. അതോടെ കോഴിക്കോട് കടുത്ത ജാഗ്രതയിലായി.
മറ്റു നാട്ടുകാർ കോഴിക്കോട്ടേക്കും കോഴിക്കോട്ടുകാർ പേരാമ്പ്രയിലേക്കും പോകാതായി. ഒരു നാട് പൂർണമായി ഒറ്റപ്പെട്ടു. രാവും പകലും തിരക്കനുഭവപ്പെട്ടിരുന്ന നഗരങ്ങൾ വിജനമായി. ബസുകളിൽ ആളൊഴിഞ്ഞു. നിപ രോഗികളെ ചികിത്സിക്കുന്ന മെഡിക്കൽ കോളജിൽ മറ്റു രോഗികൾ വരാതായി. ലോക്ഡൗൺ ഇല്ലാതെ തന്നെ ആളുകൾ ഭയം കൊണ്ട് വീട്ടിലിരുന്ന കാലം കൂടിയായിരുന്നു അത്.
പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സായ ലിനിക്ക് അപ്പോഴേക്കും രോഗം പകർന്നിരുന്നു. രോഗത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ലിനി മക്കളെ നന്നായി നോക്കണമെന്ന് പറഞ്ഞ് ഭർത്താവ് സജീഷിനെഴുതിയ കുറിപ്പ് കേരളക്കരയുടെ കണ്ണുനനയിച്ചതാണ്. മേയ് 21ന് ലിനി നിപക്ക് കീഴടങ്ങി.
അതുവരെ പരീക്ഷിക്കാത്ത പ്രതിരോധ മാർഗങ്ങൾ നടപ്പാക്കിയാണ് കോഴിക്കോട് നിപയെ തടഞ്ഞത്.കൊവിഡ് രൂക്ഷമായി നിരവധി പേർ മരിച്ചു വീഴുന്ന കാലത്ത് നിപയുടെ കാലത്ത് സ്വന്തം ജീവൻ ത്യജിച്ച് ഒരു ആരോഗ്യ പ്രവർത്തക നടത്തിയ സേവനം എന്നും ഓർമിക്കപ്പെടും.
സിസ്റ്റർ ലിനിയുടെ ഓർമ്മ ദിവസം അവളുടെ ഭർത്താവ് സജീഷ് പുത്തൂറിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഏറെ വേദനയുളവാക്കുന്നതാണ്.
“മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും
മെയ് 21.
കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ ഞങ്ങളുടെ കുഞ്ഞു മക്കളെ വിട്ട് അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവൾ…
എത്ര വേഗമാണ് ശൂന്യത നിറഞ്ഞത്…
കരഞ്ഞു തീർത്ത രാത്രികൾ..
ഉറക്കമകന്ന ദിവസങ്ങൾ…
സിദ്ധു മോൻ അമ്മയെ തിരഞ്ഞ് നടന്നപ്പോൾ നിസ്സഹായതയോടെ നോക്കി നിന്ന നിമിഷങ്ങൾ….
അമ്മ ഇനി വരില്ല എന്നും അമ്മ ആകാശത്തിലേക്ക് പോയെന്നും പറഞ്ഞ് സിദ്ധുവിനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുവിന്റെ പക്വതയും….
നിപ്പ എന്ന മഹാമാരിയുടെ ഒറ്റപ്പെടുത്തൽ…
ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായ് ചെറുത്ത് നിന്നത്. ..
“ലിനിയുടെ മക്കൾ കേരളത്തിന്റെ മക്കളാണ്.” എന്ന മുഖ്യമന്ത്രിയുടെ വാക്ക്..
രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളും ഞങ്ങളെ മാറോട് ചേർത്ത നിമിഷങ്ങൾ…
ലിനി ബാക്കി വെച്ച് പോയ അനശ്വരമായ ഓർമ്മകളെ ലോകം മുഴുവൻ നെഞ്ചിൽ ഏറ്റിയത്…
അവളിലൂടെ മഹനീയ മാക്കപ്പെട്ട നഴ്സ് എന്ന പദം….
നിപ കണ്ട് പകച്ചു പോയ ആദ്യ നിമിഷവും മറ്റൊരു മഹാമാരി വന്നപ്പോൾ പൊരുതി നിക്കാൻ നേടിയ ആത്മ വിശ്വാസവും ഇന്ന് അവളുടെ ഓർമകൾക്ക് ശക്തി പകരുന്നു..
ലിനി…
ഇന്ന് നിന്റെ പിൻഗാമികൾ ഹൃദയത്തിൽ തൊട്ട് പറയുന്നു “ലിനി നീ ഞങ്ങൾക്ക് ധൈര്യമാണ്, അഭിമാനമാണ്, പ്രചോദനമാണ്”
എനിക്ക് ഉറപ്പാണ് ലിനി..
‘മാലാഖമാർ’ എന്ന പേരിന് അതിജീവനം എന്നർത്ഥം നല്കിയതിൽ നിന്റെ പങ്ക് വളരെ വലുതാണ്.
അവരെ ചേർത്ത് പിടിക്കണം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നതിൽ നിന്റെ സേവനം വലിയൊരു പാഠമാണ്.
മെയ് മാസ പുലരികൾ വല്ലാത്തൊരു നോവാണ്..
അന്നൊരു മെയ് മാസത്തിൽ ആണ് ഞാനും അവളും ജനിച്ചത്…
മെയ്മാസത്തിൽ തന്നെ യാണ് മാലാഖമാരുടെ ദിനവും….
അന്നൊരു മെയ് മാസത്തിൽ ആണ് അവളു ഞങ്ങളെ വിട്ടു പോയതും….
അവളില്ലാത്ത ശൂന്യതയിൽ നിന്ന് ഇടയ്ക്കൊക്കെ മനസ്സ് തിരയുന്ന ഏട്ടാ..
എന്നൊരു വിളി….
എന്നിരുന്നാലും ലിനി…
നീ ഞങ്ങൾക്ക് അഭിമാനം ആണ്
നിന്റെ ഓർമകൾക്ക് മരണമില്ല…
നിന്റെ പോരാട്ടത്തിന് മറവിയില്ല..
ലിനി…
നീ കൂടെ ഇല്ല എന്നയാഥാർത്ഥ്യത്തിന്റെ ഇടയിലും നിന്നെ ഓർത്ത് അഭിമാനിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം……”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here