11 ദിവസത്തെ ഇസ്രയേല്‍ അധിനിവേശത്തിന് താത്കാലിക വിരാമം

11 ദിവസത്തെ ഇസ്രയേല്‍ അധിനിവേശത്തിന് താത്കാലിക വിരാമം. ഇസ്രായേലും പാലസ്തിനും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണ. കുട്ടികളടക്കം 232 പലസ്തീനികളാണ് ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത്. വെടിനിര്‍ത്തലിന് പിന്നാലെ വിജയമവകാശപ്പെട്ട് ഇസ്രയേലും ഹമാസും രംഗത്തെത്തി. വെടിനിര്‍ത്തലിനെ യുഎന്‍ അടക്കം ലോക രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.

ഭീതിയുടെ അന്തരീക്ഷത്തിന് 11 ദിനരാത്രങ്ങള്‍ക്കൊടുവില്‍ വിരാമം. 200ലേറെ മനുഷ്യ ജീവന്‍ കവര്‍ന്ന ഇസ്രയേല്‍ അധിനിവേശത്തിന് വെടിനിര്‍ത്തല്‍ കരാറിലൂടെ താത്കാലികമായെങ്കിലും അവസാനമായി. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രദേശിക സമയം രണ്ട് മണിയോടെയാണ് അന്താരാഷ്ട്ര സമ്മര്‍ദ്ധത്തിന് വഴങ്ങി ഇസ്രയേലും പലസ്തീനും വെടിനിര്‍ത്തലിന് ധാരണയായത്.

ഇരുവിഭാഗങ്ങളും തമ്മില്‍ കൃത്യമായ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്ലാതെയാണ് ഇക്കുറിയും വെടിനിര്‍ത്തല്‍. ഈജിപ്തിന്റെ മുന്‍കൈയില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങളാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കാന്‍ വഴിയൊരുക്കിയത്. രണ്ടാഴ്ചയോളം നീണ്ട ഇസ്രയേല്‍ നരനായാട്ടില്‍ 12 കുട്ടികളടക്കം 232 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

അതേസമയം ഹമാസിന്റെ തിരിച്ചടിയില്‍ 2 കുട്ടികളടക്കം 12 ഇസ്രേയേലികളും കൊല്ലപ്പെട്ടു. വെടിനിര്‍ത്തലിന് പിന്നാലെ വിജയമവകാശപ്പെട്ട് ഇസ്രയേലും ഹമാസും രംഗത്തെത്തി. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ഉടന്‍ പലസ്തീനികള്‍ നിരത്തുകളിലിറങ്ങി ആഘോഷ പ്രകടനങ്ങള്‍ നടത്തി. ഹമാസിന് കനത്ത നാശമുണ്ടാക്കിയെന്നായിരുന്നു ഇസ്രയേല്‍ അവകാശ വാദം.

മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നതിനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള ലോക നേതാക്കള്‍ സ്വാഗതം ചെയ്തു. ഗൗരവമായ ചര്‍ച്ചകള്‍ക്കുള്ള സമയമായെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ പ്രതികരണം.

രാഷ്ട്രീയ പരിഹാരം അനിവാര്യമായിരിക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ പലസ്തീനികള്‍ക്ക് ചൈന ചികിത്സാ സഹായം വാഗ്ദാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News