രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരെയോർത്ത് വിങ്ങിപ്പൊട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമൂഹ മാധ്യമ ഉപയോക്താക്കൾ . വെള്ളിയാഴ്ച സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യ പ്രവർത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് സംഭവം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു.
‘കാശിയിലെ ഒരു സേവകനെന്ന നിലയിൽ, വാരാണസിയിലെ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ച് പ്രശംസനീയമായ രീതിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരോടും നഴ്സുമാരോടും ടെക്നീഷ്യൻമാരോടും വാർഡ് ബോയ്മാരോടും ആംബുലൻസ് ഡ്രൈവർമാരോടും’ -മോദി പറഞ്ഞു..
അതേസമയം കൊവിഡ് മൂലം ജീവൻ നഷ്ടമായവരെ ഓർത്തുള്ള മോദിയുടെ കണ്ണീർ മുതലക്കണ്ണീരെന്നായിരുന്നു നെറ്റിസൺസിന്റെ പ്രതികരണം. രാജ്യത്ത് കൊവിഡ് പിടിമുറുക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സെൻട്രൽ വിസ്ത ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയർന്നു. കൂടാതെ വാക്സിൻ സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടു.
രണ്ടാം തരംഗത്തിൽ പ്രതിദിനം 4000ത്തിൽ അധികം പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമാകുന്നത്. പ്രധാനമന്ത്രിയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് ബി.ജെ.പിയിൽനിന്നുപോലും നിരവധിപേർ രംഗത്തെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here