ന്യൂനപക്ഷകാര്യ വകുപ്പ് മുസ്ലിം മന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാദം ശുദ്ധ അസംബന്ധവും വർഗീയതയുമാണെന്നും ഒരു മതേതര സംവിധാനത്തിൽ ഏത് വകുപ്പായാലും അത് ആര് കൈകാര്യം ചെയ്യുന്നു എന്നതല്ല, എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ ക്ഷേമം മുൻനിര്‍ത്തി രൂപം കൊടുത്ത ഒരു സുപ്രധാന വകുപ്പിന്റെ ഭരണത്തലവൻ തന്നെ മേൽനോട്ടം വഹിക്കുമ്പോൾ അത് സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ഇപ്പോഴത്തെ തീരുമാനത്തെ ന്യൂനപക്ഷങ്ങൾ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. തങ്ങളുടെ കാലിന്നടിയിലെ അവസാനത്തെ മണ്ണ് ഒലിച്ചുപോവുന്നത് കണ്ട് സംഭ്രാന്തരായ ലീഗ് നേതൃത്വമാവട്ടെ, അണികളെ തെറ്റദ്ധരിപ്പിക്കാനും അതു വഴി വർഗീയ ചേരിതിരിപ്പ് സൃഷ്ടിക്കാനും നടത്തുന്ന ഇത്തരം തറവേലകൾ ബന്ധപ്പെട്ടം സമൂഹം പുച്ഛിച്ചുതള്ളുമെന്ന് അനുഭവങ്ങൾ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടിയ പാർട്ടി ഇടതുമുന്നണിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ സമൂഹത്തെ എങ്ങനെ പിടിച്ചുനിർത്തുമെന്ന് അറിയാതെ, വർഗീയത എന്ന പഴയ ആയുധം മിനുക്കി എടുക്കാൻ ശ്രമിക്കുകയാണ്.
നേതൃമാറ്റം എന്ന് കേൾക്കുമ്പോൾ സംഭ്രാന്തരാവുന്ന നേതാക്കൾ അണികളുടെ കണ്ണിൽ പൊടിയിടാനാണ് അംഗത്വ ക്യാമ്പയിനെ കുറിച്ച് പറയുന്നത്. ഐ.എൻ.എല്ലിന്റെ വിജയവും മന്ത്രി പദവിയും ലീഗിനെ എത്രത്തോളം ആശങ്കയിലാഴ്ത്തുന്നു എന്നതിന്റെ തെളിവാണ് പൊടുന്നനെ വിളിച്ചുകൂട്ടിയ നേതൃയോഗമെന്ന് വ്യക്തമാണെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here