രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ; 219 മരണം

രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇത് വരെ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്ന് നിര്‍മ്മിക്കാന്‍ 5 മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കി.

ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്നറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചത്.

കഴിഞ്ഞവര്‍ഷവും ഏതാനും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കൊവിഡ് രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കാണുന്നുണ്ട്. മഹാരാഷ്ട്രയില്‍ രണ്ടായിരത്തില്‍പരം കേസുകളുണ്ട്. ദില്ലിയില്‍ 197 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് .ബ്ലാക്ക് ഫംഗസ് ചികിത്സക്ക് തയ്യാറെടുക്കാന്‍ ദില്ലിയിലെ 3 പ്രമുഖ ആശുപത്രികള്‍ക്ക് ദില്ലിസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികള്‍ക്ക് സ്റ്റീറോയിഡ് നല്‍കുന്നത് ബ്ലാക്ക് ഫംഗസിന് കാരണമായേക്കാമെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

കര്‍ണാടക, ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകളില്‍ വര്‍ധനയുണ്ട്. ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ അംഫോടെറിസിന്‍-ബി നിര്‍മ്മിക്കാന്‍ രാജ്യത്തെ 5 മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. ജൂലൈ മുതല്‍ പ്രതിമാസം 1,11,000 വയല്‍ മരുന്നുകള്‍ കമ്പനികള്‍ നിര്‍മ്മിക്കും.

അതെസമയം, പാട്‌നയില്‍ വൈറ്റ് ഫംഗസ് രോഗവും സ്ഥിരീകരിച്ചു. ഡോക്ടര്‍ ഉള്‍പ്പടെ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വ്യാപിക്കുന്ന ബ്ലാക്ക് ഫംഗസ് ഭീഷണിക്കെതിരെ മുന്‍കരുതല്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. കൊവിഡ്-19 നെതിരായ പോരാട്ടത്തിനൊപ്പം ബ്ലാക്ക് ഫംഗസ് എന്ന മറ്റൊരു വെല്ലുവിളി കൂടി ഉയര്‍ന്നുവന്നിരിക്കുകയാണെന്നും. ഇത് തടയാന്‍ മുന്‍കരുതലുകളും തയാറെടുപ്പുകളും നടത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here