ട്രിപ്പിള്‍ ലോക്ഡൗണ്‍ മാറിയ സ്ഥലങ്ങളില്‍ അടച്ചുപൂട്ടിയ റോഡുകള്‍ തുറക്കും; നിയന്ത്രണങ്ങളുണ്ടാകും

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഒഴിവാക്കിയതോടെ കടുത്ത നിയന്ത്രണങ്ങളില്‍ ശനിയാഴ്ച മുതല്‍ ഇളവു വരും. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. റോഡുകള്‍ അടച്ചുപൂട്ടിയുള്ള നിയന്ത്രണം ഒഴിവാകും. അവശ്യസേവന വിഭാഗങ്ങളില്‍ ഒഴികെയുള്ളവര്‍ക്ക് പുറത്തുപോകാന്‍ പൊലീസ് പാസ് വേണം. ട്രെയിനും വിമാനവും ഒഴികെയുള്ള പൊതുഗതാഗതം ഉണ്ടാകില്ല.

അവശ്യവസ്തുക്കളും മരുന്നും വാങ്ങാനും അവശ്യ സര്‍വീസുകള്‍ക്കും സ്വകാര്യ വാഹനം ഉപയോഗിക്കാം. അടിയന്തര വൈദ്യസഹായത്തിനും ട്രെയിന്‍, വിമാന യാത്രക്കാരെ കൊണ്ടുപോകാനും ടാക്സി, ഓട്ടോ സര്‍വീസാകാം. യാത്രാരേഖ വേണം. മറ്റു ജില്ലകളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണം. അത്യാവശ്യമെങ്കില്‍ സത്യപ്രസ്താവന കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് 20 പേരെ പങ്കെടുപ്പിച്ച് നടത്താം.

ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, കായിക പരിപാടികള്‍ പാടില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. ഹോട്ടലുകളും റസ്റ്റോറന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ തുറക്കാം. പാഴ്സല്‍ മാത്രം. തട്ടുകട തുറക്കില്ല.

പഴം, പച്ചക്കറി, പാല്‍, പലചരക്കുകടകള്‍, റേഷന്‍ കടകള്‍, മത്സ്യ, മാംസ വില്‍പ്പനശാലകള്‍, ബേക്കറികള്‍, കാലിത്തീറ്റ വില്‍പ്പനകേന്ദ്രങ്ങള്‍, പൗള്‍ട്രി തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം. സഹകരണ മേഖലയുള്‍പ്പെടെ ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനസ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ തുറക്കാം. വര്‍ക്ക്ഷോപ്പുകള്‍ ശനിയും ഞായറും പ്രവര്‍ത്തിക്കാം. ഇലക്ട്രിക്കല്‍, പ്ലമ്പിങ് സേവനങ്ങളാകാം. അവശ്യവസ്തുക്കളും കയറ്റുമതി ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും 24 മണിക്കൂറുമുള്ള ഉത്പ്പാദക യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News