വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം അല്പസമയത്തിനകം ഉണ്ടാകും .നിയമസഭാ കക്ഷിയിൽ പ്രതിപക്ഷനേതാവാകാനുള്ള ഭൂരിപക്ഷം വി ഡി സതീശനാണെന്ന് കൈരളി ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാര്‍ഗെ തീരുമാനം അറിയിച്ചു.നേരത്തെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.എന്നാല്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുകയായിരുന്നു.
ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമായിരുന്നു സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.
ചെന്നിത്തലയെ പിന്തുണച്ച ഉമ്മൻചാണ്ടിക്ക് സോഷ്യൽ മീഡിയയിൽ അടക്കം നിറഞ്ഞ വിമർശനം ഉയർന്നു വന്നു.എന്നാൽ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ നിയമിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അസംബന്ധമാണെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി ഇന്നലെ വൈകിട്ട് രംഗത്തെത്തി.
ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോള്‍ പ്രതിപക്ഷം പഴയ തലമുറയില്‍ നില്‍ക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ അടിത്തറ തകർന്നുവെന്ന് കെ മുരളീധരനും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്നു തരിപ്പണമായെന്നും ഗ്രൂപ്പ് രാഷ്ട്രീയം പാർട്ടിയുടെ അടിത്തറ തകര്‍ത്തുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചിരുന്നു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here