ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.കേന്ദ്ര ആരോഗ്യമന്ത്രി ഒന്നുകിൽ ആരോപണം സ്വീകരിച്ച് ആധുനിക മെഡിക്കൽ സംവിധാനങ്ങൾ പിരിച്ചുവിടണം അല്ലെങ്കിൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുകയും പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുകയും ചെയ്യണം എന്ന് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ രാംദേവിന്റെ വീഡിയോയിൽ അലോപ്പതി ഒരു മുടന്തൻ ശാസ്ത്രമാണെന്നും, രാജ്യത്ത് ഓക്സിജൻ ലഭിക്കാത്തത് കൊണ്ടല്ല മറിച്ച് അലോപ്പതി ചികിത്സയിലൂടെയാണ് ലക്ഷങ്ങൾ മരിക്കുന്നതെന്നും പറഞ്ഞിരുന്നു.
ഡ്രഗ് കൺട്രോളർ ജനറലിനെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും വെല്ലുവിളിക്കുന്നതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ് വീഡിയോ എന്ന് ഐ എം എ വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് ഉപയോഗിച്ച് പകർച്ചവ്യാധി നിയമത്തിലെ സെക്ഷൻ 3 പ്രകാരം, ബാബ രാംദേവിനെതിരെ നിയമനടപടി എടുക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here