എല്ലാ ജില്ലകളിലും സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാമൂഹ്യ നീതി വകുപ്പിന്റെ നേത്യത്വത്തില്‍ ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ മൂവായിരത്തോളം എംഎസ്ഡബ്ലു വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകരും സന്നദ്ധ സംഘടനകളും കുടുംബശ്രീയും നടത്തുന്ന സ്‌പെഷല്‍ സ്‌കൂളുകളും ഈ പദ്ധതി ഏകോപിപ്പിക്കും.

ബ്ലോക്ക് തലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ബിആര്‍സികളും ജില്ലാതലത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സാമൂഹ്യ നീതി വകുപ്പും പദ്ധതി നിര്‍വഹണം നടത്തും. തദ്ദേശ സ്വയംഭരണ സംവിധാനങ്ങളിലെ വാര്‍റൂം കേന്ദ്രീകരിച്ച് തന്നെയാവും ഇതിന്റെയും എകോപനം.

വിവിധ ഭിന്നശേഷി അവകാശ സംഘടനകളും സ്‌പെഷല്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങളും ഇതുമായി സഹകരിക്കും. അതേസമയം കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ശക്തി ഉപയോഗിച്ച് ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പൂള്‍ രൂപീകരിച്ച് ഒരു ബൃഹത് ക്യാമ്പെയ്ന്‍ കൂടി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുകയാണ്.

കേരളത്തിലെ 1063 ജനകീയ ഹോട്ടലുകളിലൂടെ ഓരോ ദിവസവും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പൊതിച്ചോര്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here