ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ വെച്ച് കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വം ( ഓണററി സിറ്റിസൺ ഷിപ്പ്) നൽകാൻ ഇസ്രായേൽ.
സൗമ്യ ആദരിക്കപ്പെടേണ്ടയാളാണെന്നും തങ്ങളിൽ ഒരാളായാണ് ഇസ്രായേൽ ജനത അവരെ കാണുന്നതെന്നും ഇന്ത്യയിലെ ഇസ്രായേൽ എംബസി ചീഫ് റോണി യെദീദിയ ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇസ്രായേൽ തീരുമാനത്തെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രായേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭർത്താവ് സന്തോഷ് പ്രതികരിച്ചു.
ഇസ്രായേൽ പലസ്തീൻ സംഘർഷത്തിനിടെ ഹമാസിന്റെ റോക്കറ്റാക്രമണത്തിലാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. സൗമ്യ കെയർ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.
ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വർഷമായി ഇസ്രായേലിൽ ജോലി ചെയ്തിരുന്ന ഇവർ രണ്ട് വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നത്. ഏക മകൻ അഡോൺ കുടുംബത്തോടൊപ്പം നാട്ടിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here