കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ജെനി ജെറോമിന് ആശംസകള്‍ നേര്‍ന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ഇത്തരം കര്‍മപഥത്തിലേയ്ക്ക് സ്ത്രീകള്‍ കടന്നുവരുന്നത് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണെന്നും ജെനി ജെറോമിന് ആശംസകള്‍ നേരുന്നുവെന്നും കെ കെ ശൈലജ ടീച്ചർ ഫെയ്സ്ബുക്കിൽ കുറിച്ചു.
കോവളം കരുംകുളം കൊച്ചുതുറ സ്വദേശിനി ബിയാട്രിസിൻ്റെയും ജെറോമിൻ്റെയും മകളാണ് ജെനി ജെറോം (23).എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പൈലറ്റായി മാറണമെന്ന ആഗ്രഹം ജെനിയ്ക്ക് ഉണ്ടാകുന്നത്.
സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്നിച്ച് സാക്ഷാത്കരിക്കുന്ന യുവത്വം വരുംതലമുറയ്ക്ക് മാതൃകയാണെന്ന് കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് എന്ന നിലയ്ക്ക് തീരദേശമേഖലയിൽ നിന്നെത്തിയ ജെനി പുതുചരിത്രം കുറിക്കുകയാണെന്നും കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി.
ഇന്നലെ ഷാര്‍ജയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിൻ്റെ കോ -പൈലറ്റായാണ് ജെനി ജെറോം ആദ്യമായി യാത്ര തിരിച്ചത്. ഈ സംഭവവും ജെനിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇതിനു പിന്നാലെയാണ് മുൻ ആരോഗ്യമന്ത്രിയുടെ ആശംസ.ജെനി ജനിച്ചു വളര്‍ന്നത് മത്സ്യബന്ധനഗ്രാമമായ കൊച്ചുതുറയിലാണെങ്കിലും പിതാവ് ജെറോം ജോലി ആവശ്യത്തിനായി ഷാര്‍ജയിലേയ്ക്ക് പോയതോടെ ജെനിയും സഹോദരൻ ജെബിയും ഷാര്‍ജയിലേയ്ക്ക് താമസം മാറുകയായിരുന്നു.
സ്കൂള്‍ കാലത്തു തന്നെ പൈലറ്റാകാനുള്ള ആഗ്രഹം ജെനി അറിയിച്ചിരുന്നെങ്കിലും വീട്ടുകാര്‍ ഗൗരവത്തിലെടുത്തില്ല. എന്നാൽ പ്ലസ് ടുവിനു ശേഷം ജെനി സ്വന്തം നിലയ്ക്ക് പരിശ്രമം തുടങ്ങുകയും തുടര്‍ന്ന് വീട്ടുകാര്‍ പിന്തുണ നല്‍കുകയുമായിരുന്നു. എയര്‍ അറേബ്യയുടെ ആൽഫാ ഏവിയേഷൻ അക്കാദമിയിൽ പഠനം പൂര്‍ത്തിയാക്കിയ ജെനി ജെറോം പൈലറ്റ് ലൈസൻസ് നേടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here