കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തം; കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന

കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനു പുതിയ തലവേദനയായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തമുണ്ടെന്ന് ആരോപിച്ച് കൊടിക്കുന്നില്‍ സുരേഷ്. തല്‍സ്ഥാനത്തേക്ക് തന്നെ ഇതുവരെ പരിഗണിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷിന്റെ പ്രസ്താവന.

കേരളത്തില്‍ ഒരു ദളിതനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഏഴുതവണ ലോക്‌സഭയിലേക്ക് ജയിച്ച വ്യക്തിയാണ് താന്‍.

ഒരു തവണകൂടി ജയം ആവര്‍ത്തിച്ചാല്‍ ലോക്‌സഭയിലെ അടുത്ത പ്രോട്ടേം സ്പീക്കറാണ്. താനായതു കൊണ്ടും താനൊരു ദളിതനായതുകൊണ്ടുമാണ് ആരും അതിനെ പ്രകീര്‍ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യാത്തതെന്ന് അദ്ദേഹം പറയുന്നു.

‘കേരള ചരിത്രത്തില്‍ ആദ്യമായാകും ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ ഇത്രയേറെ തവണ ലോക്‌സഭയിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നകൊണ്ടാണ് തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുന്നത്.

എ.ഐ.സി.സിയിലും, കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായിട്ടുണ്ട്, കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ താന്‍ യോഗ്യനാണ്. എന്ത് അര്‍ത്ഥത്തിലാണ് തന്നെ പരിഗണിക്കാതിരിക്കുന്നത്?

കേരളത്തില്‍ മാത്രമാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ദളിതന് അയിത്തം കല്‍പ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ദളിതര്‍ മുഖ്യമന്ത്രിയായി വന്നു കഴിഞ്ഞുവെന്നും’ കൊടിക്കുന്നില്‍ തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here