എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഫലപ്രദമായി കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചു ; മന്ത്രി പി രാജീവ്

എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിലവില്‍ ടെസ്റ്റ് പോസിറ്റീവ് റേറ്റ് ഒരു പഞ്ചായത്തില്‍ മാത്രമാണ് 50 ശതമാനത്തിനു മുകളില്‍ ഉള്ളത്. ഇവിടെ മൊബൈല്‍ ടെസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. നിലവില്‍ 25% മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളില്‍ ഭാവിയിലും നിയന്ത്രണം തുടരും. ഒരു ഘട്ടത്തില്‍ 35% വരെ ടി പി ആര്‍ ഉയര്‍ന്നിട്ടുണ്ട്. അത് 24% കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 10 % ആക്കി കുറയ്ക്കുന്നതിനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപന നിരക്ക് പോലെ മരണനിരക്ക് കുറയ്ക്കുന്നതിനും ജില്ലയില്‍ സാധിച്ചിട്ടുണ്ട്. 0.2 ശതമാനമാണ് ജില്ലയിലെ മരണനിരക്ക്. ഭൂരിപക്ഷം പഞ്ചായത്തുകളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും എഫ്എല്‍ടിസിയും സിഎഫ്എല്‍സികളും സജ്ജമാണ്. ഓക്‌സിജന്‍ ബെഡ്ഡുകള്‍, വെന്റിലേറ്റര്‍ ബെഡ്ഡുകള്‍, ഐസിയു എന്നിവ ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ച സമീപനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കലൂര്‍ മെട്രോ സ്റ്റേഷന്‍ ഐസി 4ല്‍ വച്ച് നടന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ്, ഡി എം ഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി, അഡീഷണല്‍ ഡിഎംഒ ഡോ.എസ് ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News