മകനെ ചേര്‍ത്തുപിടിച്ച് മധുരം പങ്കിട്ട് അമ്മ ; മന്ത്രി പി രാജീവിന് നാടിന്റെ വരവേല്‍പ്പ്

പതിനൊന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ അന്നമനട മേലഡൂരിലെ പുന്നാടത്ത് വീട്ടിലേക്ക് പടി കടന്നുവരുമ്പോള്‍ സ്വീകരിക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളും അയല്‍വാസികളും അവിടെ കാത്തുനിന്നിരുന്നു. കാറില്‍ നിന്നിറങ്ങിയത് കേരളത്തിന്റെ പുതിയ വ്യവസായ-നിയമ വകുപ്പ് മന്ത്രി പി.രാജീവ്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ക്കും സഹപാഠികളും സമര സഖാക്കളുമായിരുന്ന ജയരാമനും സതീശനുമൊപ്പം വീടിനകത്തേക്ക് രാജീവ്.

മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി എറണാകുളത്തെത്തിയ പി. രാജീവിന്റെ ആദ്യയാത്ര അമ്മയെ കാണാനായിരുന്നു. മകനെ ചേര്‍ത്ത് പിടിച്ച്, മധുരം പങ്കിട്ട് അമ്മയുടെ സന്തോഷം. അയല്‍ക്കാരനായ വ്യവസായ മന്ത്രി എത്തുന്നതറിഞ്ഞ് നാട്ടുകാരില്‍ ഏതാനും പേരുമെത്തി.

സി.പി.എം മാള ഏരിയാ സെക്രട്ടറി പി.കെ സന്തോഷ്, ലോക്കല്‍ സെക്രട്ടറി പ്രവീണ്‍, പഞ്ചായത്ത് പ്രസിഡന്റ് വിനോദ് എന്നിവരും വീട്ടില്‍ എത്തിയിരുന്നു. രാവിലെ 8.30 യോടെ വീട്ടിലെത്തിയ രാജീവ് അര മണിക്കൂറോളം അവിടെ ചെലവഴിച്ചു. പ്രാതലും അമ്മയ്‌ക്കൊപ്പം. ഗുരുതുല്യരായ സാംസ്‌കാരിക നേതാക്കളേയും എഴുത്തുകാരേയും സന്ദര്‍ശിച്ചും ഔദ്യോഗിക യോഗങ്ങളുമായും തിരക്കേറിയതായിരുന്നു മന്ത്രിയായ ശേഷമുള്ള രാജീവിന്റെ ആദ്യ ഞായര്‍.

മേലഡൂരില്‍ നിന്ന് വീണ്ടും എറണാകുളത്തേക്ക്. സ്വന്തം പ്രവര്‍ത്തനകേന്ദ്രവും മണ്ഡലവുമായ കളമശ്ശേരിയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ എല്‍.ഡി.എഫ് ഘടക കക്ഷി നേതാക്കളുമായി ഹ്രസ്വ ചര്‍ച്ച. അവിടെ നിന്ന് കളമശേരിയിലെ മെഡിക്കല്‍ കോളേജിലേക്ക്.
മെഡിക്കല്‍ കോളേജിന് ഹിന്‍ഡാല്‍കൊ നല്‍കിയ 25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറുന്ന ചടങ്ങ്.

തങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ആധുനിക ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് മെഡിക്കല്‍ കോളേജിന് കൈമാറിയത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സീനിയര്‍ പ്രസിഡണ്ട് ബി അരുണ്‍മാറില്‍ നിന്ന് കോണ്‍സെന്‍ട്രേറ്ററുകള്‍ ഏറ്റുവാങ്ങി. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഏലൂര്‍ നഗരസഭാ ചെയര്‍മാര്‍ എ.ഡി. സുജില്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍.ഗോപിനാഥ് എന്നിവരും പങ്കെടുത്തു.

തുടര്‍ന്ന് കളമശ്ശേരി നഗരസഭയുടെ റാപ്പിഡ് ആന്റിജന്‍ പരിശോധനാ കേന്ദ്രം ഉദ്ഘാടനം. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സീമാ കണ്ണനും പങ്കെടുത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലാ തല അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ മാധ്യമങ്ങളേയും കണ്ടു. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ പൊതുജീവിതത്തിന്റെ ഭാഗമാവുകയും വാത്സല്യം ചൊരിയുകയും ചെയ്ത ഡോ.എം.ലീലാവതിയേയും പ്രൊഫ.എം.കെ സാനുവിനേയും രാജീവ് വീട്ടിലെത്തി സന്ദര്‍ശിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജീവ് ജയിക്കണമെന്ന ആശംയുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ പങ്കിച്ചേച്ചി എന്ന കടേപ്പള്ളി സ്വദേശി പങ്കജാക്ഷി, സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് കെ. എം സുധാകരന്‍ എന്നിവരേയും രാജീവ് സന്ദര്‍ശിച്ചു. വൈകിട്ടോടെ ആദ്യ നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്ക് തിരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News