ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു ; 24 മണിക്കൂറിനിടെ രോഗബാധിതര്‍ 2,22,315

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2,22,315 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4454 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അലോപ്പതി ചികിത്സയെ പറ്റി തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശം പിന്‍വലിച്ച് ബാബ രാംദേവ്. ബാബ രാംദേവിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് പരാമര്‍ശം പിന്‍വലിച്ചത്.

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 2,22,315 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4454 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 27 ലക്ഷത്തോളം ആക്റ്റീവ് കേസുകള്‍ നിലവിലുണ്ട്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 26,672 പുതിയ കേസുകളും, 594 മരണവും റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട്ടില്‍ 35,483 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 422 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കര്‍ണാടകയില്‍ പുതുതായി 25,979 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 626 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.ദില്ലിയില്‍ 1649 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ദില്ലിയിലെ പ്രതിദിന കോവിഡ് പോസ്റ്റിവിറ്റി നിരക്ക് 2.42%മായി കുറഞ്ഞു.

അതേസമയം, അലോപ്പതി ചികിത്സ രീതിയെ പറ്റിയുള്ള തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശം ബാബ രാംദേവ് പിന്‍വലിച്ചു .
അലോപ്പതി ഒരു മുടന്തന്‍ ശാസ്ത്രമാണെന്നും, രാജ്യത്ത് ഓക്‌സിജന്‍ ലഭിക്കാത്തത് കൊണ്ടല്ല മറിച്ച് ആലോപ്പതി ചികിത്സയിലൂടെയാണ് ലക്ഷങ്ങള്‍ മരിക്കുന്നതെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. ഇതിനെതിരെ ഐഎംഎ ശക്തമായ പ്രതിഷേധവുമായി വന്നതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്തെ എല്ലാ ചികിത്സ രീതിയെയും ബഹുമാനിക്കുന്നെന്നും അലോപ്പതി ചികിത്സ രീതി നിരവധി പേരെ രക്ഷിച്ചിട്ടുണ്ടെന്നും ബാബ രാംദേവ് തിരുത്തി പറഞ്ഞു. ദില്ലിയില്‍ കൊവാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്നും വാക്സിന്‍ സംസ്ഥാനത്ത് എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ കൃത്യമായ വിവരം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ലെന്നും ദില്ലി സര്‍ക്കാര്‍ ആരോപിച്ചു.

മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ആവശ്യമായ വാക്‌സിന്‍ വാങ്ങിക്കുന്നതില്‍ ഇന്ത്യ വൈകിയെന്നും ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ വാക്‌സിന്‍ ലഭ്യത കുറഞ്ഞെന്നും മുതിര്‍ന്ന വൈറോളജിസ്റ്റ് ഡോ.ഗഗന്‍ദീപ് കാങ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ അപകട സാധ്യത മുന്നില്‍ കണ്ട് ഒരു വര്‍ഷത്തോളമായി വാക്സിനുകള്‍ വാങ്ങി വച്ചിരുന്നു.

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ നിരവധി സംസ്ഥാനങ്ങള്‍ വാക്‌സിനുകള്‍ക്കായി ആഗോള ടെണ്ടറിനുള്ള നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ഡോ.ഗഗന്‍ദീപ് കാങിന്റെ വിമര്‍ശനം. മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗമാണ് ഡോ.ഗഗന്‍ദീപ് കാങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here