യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയാകും: ബുധനാഴ്ചയോടെ തീരം തൊടും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയായി മാറുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയോടെ യാസ് ചുഴലിക്കാറ്റ് തീരം തൊടും. അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ബംഗാള്‍, ഒഡീഷ തീരത്ത് കര തൊടുമെന്നും മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഇല്ലെങ്കിലും ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ബംഗാളിലും ഒഡീഷയിലും അതിതീവ്ര ചുഴലിക്കാറ്റ് നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. 26 ന് പാരദ്വീപ്, സാഗര്‍ ദ്വീപുകള്‍ക്കിടയില്‍ അതിതീവ്ര ചുഴലിയായി യാസ് കര തൊടാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.

ചുഴലിക്കാറ്റിന് മുന്നോടിയായി ബംഗാളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിത്തുടങ്ങി. സൗത്ത് 24 പര്‍ഗാനാസ്, ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലകളിലെ താഴ്ന്ന ജില്ലകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. യാസ് ചുഴലിക്കാറ്റ് ബംഗാളില്‍ കൂടുതല്‍ അപകടകാരിയാകുമെന്നാണ് മുന്നറിയിപ്പ്.

മെയ് 26 വൈകുന്നേരം ഒഡീഷയിലെ പാരദ്വീപിനും സൗത്ത് 24 പര്‍ഗാനാസിനും ഇടയില്‍ ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.ബുധനാഴ്ച തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള ഒന്പത് ജില്ലകളിലും വയനാട്ടിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് തെക്കന്‍ ജില്ലകള്‍ക്കും കാസര്‍കോട് ജില്ലയിലും യെല്ലോ അലര്‍ട്ടുണ്ട്. മെയ് 28 വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനത്തമഴ പെയ്‌തേക്കും. അതിനടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel