റാന്നി: പെരുമ്പാമ്പിന്റെ ഇറച്ചിയും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ അരയാഞ്ഞിലിമൺ, പെരിങ്ങാവ് മലയിൽ കടമ്പനാട്ടു വീട്ടിൽ ദാമോദരന്റെ മകൻ പ്രസന്നൻ (56), ഇയാളുടെ സഹോദരൻ പ്രദീപ് -(45) എന്നിവരാണ് പിടിയിലായത്.
ഇവർ താമസിക്കുന്ന വീട്ടിൽനിന്നാണ് ഇറച്ചിയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. വെച്ചൂച്ചിറ പൊലീസ് അബ്കാരി ആക്ട് 55 പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത പെരുമ്പാമ്പിന്റെ ഇറച്ചിയും തല, തൊലി, ഉൾപ്പെടെയുള്ള ബാക്കിഭാഗങ്ങൾ കുഴിച്ചിട്ട സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇവ കണമല വനപാലകർക്ക് കൈമാറി. ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നീട് ഇവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ കൈമാറി.
കൂടുതൽ അന്വേഷണം നടത്തും. വെച്ചൂച്ചിറ സി.ഐ ശ്രീകുമാരൻനായർ, എസ്.ഐ വിമൽ, എ.എസ്.ഐമാരായ അനിൽകുമാർ, കൃഷ്ണൻകുട്ടി, പൊലീസുകാരായ സുമിൽ, ശ്രീജിത്ത്, ജോസൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here