ആയുഷ് മരുന്ന് വിതരണം :സേവാ ഭാരതിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ സംവിധാനങ്ങളോടുള്ള വെല്ലുവിളി- എളമരം കരീം എംപി

കൊവിഡ് രോഗികൾക്ക് നൽകാൻ അനുയോജ്യമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം കണ്ടെത്തിയ ആയുഷ്-64 മരുന്ന് വിതരണം ചെയ്യാൻ സേവാ ഭാരതിയെ ചുമതലപ്പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധവും ആരോഗ്യമേഖലയിലെ സന്നദ്ധ പ്രവർത്തകരോടും സർക്കാർ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയുമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി.

മരുന്ന് വിതരണത്തിന് സേവാ ഭാരതി വളണ്ടിയർമാരുമായി സഹകരിച്ച് രൂപരേഖ തയ്യാറാക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിന്റെ (സിസിആർഎഎസ്) വിവാദ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപത് നായ്ക്കിന് കത്ത് നൽകി.

ആർഎസ്എസ്സിന് കീഴിൽ പ്രവർത്തിക്കുന്ന സംഘടനയായ സേവാ ഭാരതിയെ മരുന്ന് വിതരണത്തിനായി സംസ്ഥാന സർക്കാറുകളും സർക്കാർ ജില്ലാ ഭാണകൂടങ്ങളും തദ്ദേശ സ്ഥാപനങ്ങളും ചുമതലപ്പെടുത്തണം എന്നാണ് സിസിആർഎഎസ് ഉത്തരവിൽ പറയുന്നത്. ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയതിലൂടെ ഒരു മടിയുമില്ലാതെ തങ്ങളുടെ രാഷ്ട്രീയ ചായ്‌വ് കാണിക്കുകയാണ് സിസിആർഎഎസ് ചെയ്തിരിക്കുന്നത്.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയം ഭരണ സ്ഥാപനമായ സിസിആർഎഎസ് ആയുർവേദത്തിൽ ഗവേഷണവും കണ്ടുപിടുത്തങ്ങളും നടത്തുന്ന ഏജൻസിയാണ്. പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു ഏജൻസിയായി അത് അധഃപതിച്ചിരിക്കുന്നു.

ഭരണഘടനയുടെ നഗ്നമായ ലംഘനവും കോവിഡ് പ്രതിരോധത്തിൽ വിശ്രമമില്ലാതെ പങ്കാളികളാവുന്ന ആശാ വർക്കർമാർ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരോടുള്ള വെല്ലുവിളിയുമാണ് ഈ ഉത്തരവ്. അതിനാൽ ഇത് എത്രയും വേഗം പിൻവലിക്കണമെന്നും ഇത്തരത്തിൽ ഒരു തീരുമാനത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുതകുന്ന തരത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News