എല്ലാ തദ്ദേശ സ്ഥാപന അതിർത്തിയിലും കരുതൽ വാസ കേന്ദ്രങ്ങൾ ആരംഭിക്കും: മുഖ്യമന്ത്രി

രോഗവ്യാപനം കുറയാൻ ലോക്ഡൗൺ സഹായിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് ദിവസം മുൻപ് കൊവിഡ് രോഗികളിൽ 91 ശതമാനം പേരെ വീടുകളിലും അവശേഷിച്ചവരെ ആശുപത്രികളിലുമാണ് ചികിത്സിച്ചത്. ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14 ശതമാനമാണ്. ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ട് മൂന്ന് ആഴ്ചകൾ കൂടിയെടുക്കും. മരണസംഖ്യ കുറയാനും സമയമെടുക്കും.

മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ ഒൻപത് ദിവസം പിന്നിട്ടു. രോഗികളുടെ എണ്ണത്തിലും ടിപിആറിലും കുറവുണ്ടായി. മലപ്പുറത്ത് ഇപ്പോൾ കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽ നിന്നാണ്.

കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് രോഗവ്യാപ്തി വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതിയായ ക്വാറന്റൈൻ സൗകര്യം ഇല്ലാത്ത വീടുകളിൽ നിന്ന് രോഗികളെ സിഎഫ്എൽടിസികളിലേക്ക് മാറ്റുന്നതാണ്. രോഗലക്ഷണങ്ങളോടെ ക്വാറന്റൈനിൽ കഴിയുന്നവർ ഇതുപോലെയുള്ള വീടുകളിൽ കഴിയുമ്പോൾ രോഗബാധിതരാണെങ്കിൽ മറ്റുള്ളവർക്ക് രോഗം പകരും. അത്തരം ആളുകളെ താമസിപ്പിക്കാൻ പ്രത്യേക വാസസ്ഥലം ഒരുക്കും.

എല്ലാ തദ്ദേശ സ്ഥാപന അതിർത്തിയിലും കരുതൽ വാസ കേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കൊവിഡ് ആശുപത്രികൾ സജ്ജീകരിക്കും. 400 കിടക്കകളുള്ള സിഎഫ്എൽടിസികളും ഒരുക്കും. സ്റ്റബിലൈസേഷൻ സെന്റർ പ്രാദേശികമായി തയ്യാറാക്കും.

15 മെഡിക്കൽ ബ്ലോക്കുകളിലും കൺട്രോൾ റൂമുകൾ തുടങ്ങി. ക്വാറന്റൈനിലുള്ളവർ പുറത്തിറങ്ങിയാൽ കേസെടുക്കും. സിഎഫ്എൽടിസികളിലേക്ക് മാറ്റും. ട്രിപ്പിൾ ലോക്ഡൗൺ ലംഘിക്കുന്നവരിൽ ടെസ്റ്റ് നടത്തി പോസിറ്റീവായാൽ സിഎഫ്എൽടിസികളിലേക്ക് മാറ്റും.

തക്കതായ കാരണങ്ങൾ ഉണ്ടെങ്കിലേ ആളുകൾ വീടിന് പുറത്തിറങ്ങാവൂ. സർക്കാർ നിർദ്ദേശം പാലിക്കണം. രോഗലക്ഷണമുള്ളവരും രോഗികളുമായി സമ്പർക്കം ഉള്ളവരും പരിശോധനക്ക് തയ്യാറായി മുന്നോട്ട് വന്നാലേ രോഗവ്യാപനം തടയാനാവൂ. എല്ലാവരും ജാഗ്രതയും സൂക്ഷ്മതയും പുലർത്തണം.

പാലക്കാട് ജില്ലയിലും ശക്തമായ ഇടപെടൽ വേണം. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചെങ്കിലും 43 പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളിൽ ടിപിആർ 30 ശതമാനത്തിന് മുകളിലാണ്. പരിശോധന ശക്തമാക്കാനും ക്വാറന്റൈൻ വിപുലപ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ലോക്ഡൗൺ ഘട്ടത്തിൽ നിർമ്മാണ പ്രവർത്തനത്തിന് അനുമതിയുള്ളതിനാൽ ഇതിന് വേണ്ട സാമഗ്രികൾ വിൽക്കുന്ന കടകൾ വിൽക്കാൻ നിശ്ചിത ദിവസം അനുവദിക്കും. ചെത്തുകല്ല് വെട്ടാൻ അനുമതി നൽകും. ഇത് കൊണ്ടുപോകുന്ന വാഹനങ്ങൾ ലോക്ഡൗണിന് മുൻപ് തന്നെ തടഞ്ഞിരുന്നു. നിർമ്മാണ പ്രവർത്തനത്തിന് കല്ല് ആവശ്യമായതിനാൽ ചെത്ത് കല്ല് കൊണ്ടുപോകുന്ന വാഹനങ്ങൾ തടയുന്നത് ഒഴിവാക്കും.

മലഞ്ചരക്ക് കടകൾ തുറക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. വയനാട് ഇടുക്കി ജില്ലകളിൽ മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളിൽ ആഴ്ചയിൽ ഒരു ദിവസമാണ് തുറക്കാൻ അനുമതി. റബർ തോട്ടങ്ങളിൽ മഴക്കാലത്ത് റെയിൻഗാർഡ് വേണ്ടിവരുമായിരുന്നു. അതിന് ആവശ്യമായ കടകൾ നിശ്ചിത ദിവസം തുറക്കാം.

ബാങ്ക് ജീവനക്കാർക്ക് ബാങ്കുകൾ തന്നെ വാക്സിനേഷൻ നൽകുമെന്ന് സമ്മതിച്ചിട്ടുണ്ട്. അവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയാലേ ആദ്യ ഘട്ടത്തിൽ നൽകാനാവൂ എന്നാണ് അറിയിച്ചിരിക്കുന്നത്. അക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here