പതിനഞ്ചാം നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യ വോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തി. തുടര്‍ന്ന് എം വി ഗോവിന്ദന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ രണ്ടാമതായി വോട്ട് രേഖപ്പെടുത്തി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി എം ബി രാജേഷാണ്. യുഡിഎഫില്‍നിന്ന് പി സി വിഷ്ണുനാഥ് മത്സരിക്കും. ഗുണന ചിഹ്നമല്ലാത്ത വോട്ട് അസാധുവാകുമെന്ന് പ്രോടൊം സ്പീക്കര്‍ പി ടി എ റഹീം വ്യക്തമാക്കി.
അതേസമയം, സ്ഥാനമാനങ്ങൾ മാറിയതിനൊപ്പം സഭയ്ക്കുള്ളിലെ പുതിയ ക്രമീകരണങ്ങളും ശ്രദ്ധേയമായി. ഒന്നാം നിരയിൽ മുഖ്യമന്ത്രിയുടെ തൊട്ടരികിൽ രണ്ടാമനായി എം വി ഗോവിന്ദന്‍ മാസ്റ്ററാണ് ഇരിപ്പുറപ്പിച്ചത്. ഘടകകക്ഷി നേതാക്കൾ കഴിഞ്ഞാൽ ഒന്നാം നിരയിൽ സിപിഎമ്മിൽ കെ രാധാകൃഷ്ണനും, കെ എൻ ബാലഗോപാലുമാണുള്ളത്. മുൻ മന്ത്രിമാരായ കെ കെ ഷൈലജ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ, ടി പി രാമകൃഷണൻ, എം എം മണി എന്നിവർ മൂന്നാം നിരയിലേക്ക് ഒരുമിച്ച് മാറി.
പ്രതിപക്ഷത്ത് വി ഡി സതീശൻ ഒന്നാമനായപ്പോൾ രമേശ് ചെന്നിത്തല രണ്ടാം നിരയിലേക്ക് മാറി. പ്രത്യകേ പരിഗണന വേണ്ടെന്ന് ചെന്നിത്തല നിയമസഭാ ഉദ്യോഗ്യോഗസ്ഥരെ അറിയിച്ചിരുന്നു.
140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. യുഡിഎഫ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കരിക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ജൂണ്‍ 14 വരെയാണ് സഭാ സമ്മേളനം.
28ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നിര്‍വഹിക്കും. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തിന് മേല്‍ ചര്‍ച്ച നടക്കും. ജൂണ്‍ നാലിന് രാവിലെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും, വോട്ട് ഓണ്‍ അക്കൗണ്ടും സമര്‍പ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here