സഭാ അംഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും സര്‍ക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും സ്പീക്കര്‍ക്ക് കഴിയട്ടെ; സ്പീക്കര്‍ എം ബി രാജേഷിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

പതിനഞ്ചാം കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ അംഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും സര്‍ക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും സ്പീക്കര്‍ക്ക് കഴിയട്ടെയെന്നും അദ്ദേഹത്തിന് അത് സാധ്യമാകുന്ന തരത്തില്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി അഭിനന്ദന പ്രസംഗത്തില്‍ പറഞ്ഞു.

അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വമാണ് എം ബി രാജേഷ്. സ്പീക്കര്‍മാരുടെ നിരയില്‍ പ്രഗത്ഭരുടെ നിരയാണ് നാം കണ്ടത്. ആ വ്യക്തിത്വത്തിന് എല്ലാ അര്‍ത്ഥത്തിലും ചേരുന്ന ഒരാളെ തന്നെ ഇത്തവണയും തെരഞ്ഞെടുക്കാനായി. എംബി രാജേഷിനെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

സഭയുടെ ആഹ്ലാദകരമായ മനോഭാവം ആത്മാര്‍ത്ഥമായി പങ്കുവെക്കുന്നു. ജനാധിപത്യപരമായ നിയമസഭാംഗങ്ങളുടെ കടമ അര്‍ത്ഥപൂര്‍ണമായി സഭയില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്പീക്കര്‍ക്ക് കഴിയട്ടെ. സഭയുടെ പൊതുവായ ശബ്ദമാണ് സ്പീക്കറില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കേണ്ടത്. ആ നിലയ്ക്ക് ശബ്ദമാകാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ.

ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന് സഹകരണം ഉണ്ടാകണമെന്ന് സഭയിലെ ഓരോ അംഗത്തെയും ഓര്‍മ്മിപ്പിക്കുന്നു. എങ്കിലേ സ്പീക്കര്‍ക്ക് സഭയുടെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കാനാവൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എംബി രാജേഷ് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ അറിവുള്ള വ്യക്തിയാണ്. ഏത് ഗഹനമായ വിഷയവും ലളിതമായി ചര്‍ച്ചയില്‍ അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പ്രതിപക്ഷ ബഹുമാനവും മാന്യതയും പക്വതയും വിടാതെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായി സംസ്ഥാന തലത്തിലും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി ദേശീയ തലത്തിലും പ്രവര്‍ത്തിച്ചതിന്റെ അനുഭവം. വിവിധങ്ങളായ സമര പരമ്പരകള്‍ക്കു നേതൃത്വം നല്‍കിയതിന്റെ അനുഭവം. പൊലീസ് മര്‍ദ്ദനത്തിന്റെ മുതല്‍ ജയില്‍വാസത്തിന്റെ വരെ അനുഭവം. ലോകസഭയിലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ അനുഭവം. പല പാര്‍ലമെന്ററി സമിതികളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം. ഇതെല്ലാം എം. ബി. രാജേഷിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

അതേപോലെയാണ് അറിവിന്റെ കാര്യവും. ധനതത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും നിയമത്തില്‍ ബിരുദവുമുണ്ട്. പാലക്കാട്ട് അഭിഭാഷകനായി പ്രവര്‍ത്തിച്ച് ആര്‍ജിച്ച അനുഭവസമ്പത്തുണ്ട്. ജലന്ധറില്‍ ജനിച്ച രാജേഷിനു ഹിന്ദിഭാഷ അറിയാം. പാര്‍ലമെന്റില്‍ രാജേഷ് ഹിന്ദിയില്‍ നടത്തിയ പ്രസംഗം ശ്രദ്ധയാര്‍ജിച്ചിട്ടുണ്ട്.

ദേശീയ-മലയാളം ചാനലുകളിലെ സംവാദങ്ങളിലൂടെ നമ്മുടെ നാട്ടിലെ ഓരോ വീട്ടിലും എം. ബി. രാജേഷ് ഇന്നു സുപരിചിതനാണ്. ഏത് ഗഹനമായ വിഷയവും ലളിതമായും യുക്തിസഹമായും ആഴത്തില്‍ പഠിച്ച് ചര്‍ച്ചകളില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എല്ലാവരാലും പ്രശംസിക്കപ്പെട്ടതാണ്. ശക്തമായി വാദമുഖങ്ങള്‍ അവതരിപ്പിക്കുമ്പോഴും പ്രതിപക്ഷ ബഹുമാനത്തോടെയും മാന്യതയും പക്വതയും കൈവിടാതെയുമുള്ള അദ്ദേഹത്തിന്റെ  സംവാദഭാഷ എതിര്‍പക്ഷത്തുള്ളവരില്‍ പോലും മതിപ്പുളവാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആദ്യ തെരഞ്ഞെടുപ്പു വിജയം സ്‌കൂള്‍ ലീഡറായിട്ടായിരുന്നു. നിയമ വിദ്യാര്‍ത്ഥിയായിരിക്കേ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലിമെന്റിലേക്ക് പാലക്കാട് നിന്ന് ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചു. രണ്ടാമൂഴത്തില്‍ പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു.

പാര്‍ലമെന്റിലെ ഇടപെടലുകളിലൂടെ രാജേഷ് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2009 മുതല്‍ വിദേശകാര്യം, ശാസ്ത്ര സാങ്കേതികം, പെട്രോളിയം, ഊര്‍ജ്ജകാര്യം, കൃഷി എന്നീ പാര്‍ലമെന്ററി സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് രാജേഷ്.

ബ്രിട്ടനിലെ കവന്ററി യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിന്റെ ക്ഷണപ്രകാരം 2011 ലെ ലീഡര്‍ഷിപ്പ് ലക്ചര്‍ സീരീസില്‍ പ്രഭാഷണം നടത്താനുള്ള അവസരം രാജേഷിനുണ്ടായിട്ടുണ്ട്. ലണ്ടന്‍ കിങ്‌സ് കോളേജും ബ്രിട്ടീഷ് വിദേശകാര്യവകുപ്പും സംയുക്തമായി നടത്തിയ പരിപാടിയില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.പിമാരില്‍ ഒരാള്‍ രാജേഷായിരുന്നു.

പരന്ന വായനയുള്ള രാജേഷ് എഴുത്തുകാരന്‍, പ്രഭാഷകന്‍, പരിഭാഷകന്‍ എന്നീ നിലകളിലും അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. പൗരത്വ നിയമം സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ദശലക്ഷക്കണക്കിനാളുകളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ടിട്ടുള്ളത്. ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്, ജ്യോതി ബസു, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നീ ദേശീയ നേതാക്കളുടെ പ്രസംഗങ്ങളുടെ പരിഭാഷകനായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.

2008 ലെ ലോക മത പാര്‍ലിമെന്റിന് മുന്നോടിയായി സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത സംഘടിപ്പിച്ച ഉച്ചകോടിയില്‍ മതവും  രാഷ്ട്രീയവും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്താനും അദ്ദേഹത്തിന് അവസരമുണ്ടായി. രാഷ്ട്രീയത്തിനു പുറമേ സാഹിത്യവും സ്‌പോര്‍ട്‌സും അദ്ദേഹത്തിന് ഇഷ്ടമേഖലകളാണ്. എം. ടിയുടേയും വി. കെ. എന്നിന്റേയും മറഡോണയുടേയുമൊക്കെ ആരാധകനാണ് രാജേഷ്. ഫെയ്‌സ് അഹമ്മദ് ഫെയ്‌സിന്റെ  വിഖ്യാത കവിത ‘ഹം ദേഖേംഗേ’ പൗരത്വ പ്രക്ഷോഭകാലത്ത് മലയാളത്തിലേക്ക് മൊഴിമാറ്റിയത് രാഷ്ട്രീയത്തെ സര്‍ഗ്ഗാത്മകമായി കാണുന്നു എന്നതുകൊണ്ടാണ്.

‘നിശ്ശബ്ദരായിരിക്കുവാന്‍ എന്തവകാശം?’ എന്നതു മുതല്‍ ‘വിരുദ്ധ ലോകങ്ങള്‍’ വരെയായി നിരവധി കൃതികള്‍ വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി എഴുതിയിട്ടുള്ള വ്യക്തികൂടിയാണ്. ഇങ്ങനെ ബഹുമുഖ വ്യക്തിത്വം എന്നു വിശേഷിപ്പിക്കേണ്ട എം. ബി.രാജേഷിന് ശ്രദ്ധേയമായ നിലയില്‍ സഭയെ നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News