സഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു സ്പീക്കര്‍ ആയി പ്രവര്‍ത്തിക്കും ; സ്പീക്കര്‍ എം. ബി രാജേഷ്

സഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു സ്പീക്കര്‍ ആയി പ്രവര്‍ത്തിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങള്‍ക്കും അവകാശപ്പെട്ടത് ആയിരിക്കും സ്പീക്കര്‍ എന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ പാര്‍ലമെന്റില്‍ പത്തുവര്‍ഷം പ്രതിപക്ഷത്ത് ആണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന് പ്രാധാന്യം പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് ഉണ്ട് എന്നതിന്റെ അനുഭവങ്ങള്‍ ധാരാളമുണ്ട്. ആ പ്രതിപക്ഷ ഇടം അനുവദിച്ചു കൊണ്ടും സംരക്ഷിച്ചു കൊണ്ടും തന്നെ ആയിരിക്കും സ്പീക്കറായി പ്രവര്‍ത്തിക്കുക. അതേസമയം, സര്‍ക്കാരിനെ കടമകള്‍ നടത്താന്‍ സൗകര്യമൊരുക്കുക എന്നതും സ്പീക്കറുടെ ഉത്തരവാദിത്വമാണ്. ആ രണ്ടു ചുമതലയും അതിനോട് നീതി പുലര്‍ത്തിക്കൊണ്ട് തന്നെ നിറവേറ്റാന്‍ വേണ്ടി ശ്രമിക്കുമെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയില്‍ പുതിയ ആളാണ്. എന്നാല്‍ പാര്‍ലമെന്റിലെ പ്രവര്‍ത്തന അനുഭവമുണ്ട്. നടപടിക്രമങ്ങളില്‍ ഒട്ടേറെ കാര്യങ്ങള്‍ സമാനമാണ്.
എന്നാല്‍ പലതിലും വ്യത്യാസമുണ്ട് എന്നാണ് രണ്ടു സഭയിലും അംഗങ്ങളായി ഇരുന്ന് ആളുകളില്‍ നിന്നും വ്യക്തമാകുന്നത്.
നിയമസഭയിലും പാര്‍ലമെന്റിലും ഇരുന്ന ആളുകള്‍ അക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പല കാര്യങ്ങളിലും വ്യത്യസ്തതയുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന പ്രസ്താവന മാധ്യമങ്ങളില്‍ വന്നതിലെ ആശങ്ക പ്രതിപക്ഷ നേതാവ് പങ്കുവച്ചു. അത്തരം ഒരു ആശങ്ക സ്വാഭാവികമാണെന്നും സ്പീക്കര്‍ പറഞ്ഞു.ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ് സ്പീക്കര്‍ എന്ന് പറഞ്ഞാല്‍ ഒന്നിലും അഭിപ്രായം ഇല്ലാത്ത ആള്‍ എന്നല്ല അര്‍ത്ഥം. അഭിപ്രായങ്ങള്‍ ഉണ്ടാകും. അത് ആ ഉത്തരവാദിത്വം ആവശ്യപ്പെടുന്ന ഔചിത്യം പാലിച്ചുകൊണ്ട് പ്രകടിപ്പിക്കും. അതാണ് ഞാന്‍ പറഞ്ഞത്.

കക്ഷിരാഷ്ട്രീയത്തിന് ഭാഗമാകും എന്നല്ല ഞാന്‍ പറഞ്ഞത്. പലപ്പോഴും നമ്മുടെ പ്രശ്‌നം രാഷ്ട്രീയം എന്ന് കേട്ടാല്‍ കക്ഷിരാഷ്ട്രീയം എന്നുമാത്രമേ മനസ്സിലാക്കൂ. കക്ഷിരാഷ്ട്രീയത്തിന് പുറത്താണ് രാഷ്ട്രീയത്തിന് വലിയ മേഖല. അത് ഞാന്‍ എന്നെ നിര്‍ദ്ദേശിച്ച സമയത്ത് തന്നെ ഇക്കാര്യം പറഞ്ഞതാണ്.

പക്ഷേ, ഒരു ഘട്ടത്തില്‍ ചില മാധ്യമങ്ങളില്‍ രാഷ്ട്രീയം പറയും എന്ന രീതിയില്‍ വന്നു. അപ്പോള്‍ രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍ കക്ഷിരാഷ്ട്രീയം എന്ന് പെട്ടെന്ന് തെറ്റിദ്ധരിക്കും. അതുകൊണ്ട് ഉണ്ടായ ഒരു ആശയക്കുഴപ്പമാണ്.ആശയകുഴപ്പം നീക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന് അത് ബോധ്യപ്പെട്ടു എന്നാണ് കരുതുന്നതെന്നും എം ബി രാജേഷ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here