ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി, ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാന്‍ ദിവസവും സ്പെഷ്യാലിറ്റി ഒ.പികള്‍ ; വീണ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി. ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്.

പ്രതിദിനം ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 2,000ത്തിന് മുകളിലായിട്ടുണ്ട്. ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

മുമ്പ് കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവര്‍ക്കും ടെലി മെഡിസിന്‍ സേവനം ഉപയോഗിക്കാവുന്നതാണ്. കൊവിഡ് ഒപി സേവനം 24 മണിക്കൂറും ലഭ്യമാണ്. ഈ സേവനങ്ങള്‍ എല്ലാവരും പരമാവധി ഉപയോഗിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

നെഞ്ചുരോഗ/ ശ്വാസകോശ രോഗം, ത്വക്ക് രോഗം, ഇ.എന്‍.ടി, പാലിയേറ്റീവ് കെയര്‍, ദന്തരോഗം എന്നീ വിഭാഗങ്ങളുടെ ഒപികള്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഒരു മണി വരെയുണ്ടാകും. നേത്രരോഗ വിഭാഗം, ഹീമോഫീലിയ എന്നീ വിഭാഗങ്ങളിലെ ഒപികള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ ഒരു മണി വരെയാണ്.

അസ്ഥിരോഗ വിഭാഗം ഒപി ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും, കാര്‍ഡിയോളജി ഒപി വെള്ളിയാഴ്ച 9 മുതല്‍ ഒരു മണി വരെയും, പി.എം.ആര്‍ ഒപി ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 4 മുതല്‍ 6 വരെയും പ്രവര്‍ത്തിക്കും. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ ഒരു മണിവരെ വിവിധ പ്രത്യേക ഒപികളും ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here