വാക്‌സിന്‍ എടുത്തവരിലും രോഗബാധയുണ്ടാവാം, അതിരുകവിഞ്ഞ സുരക്ഷാബോധം അരുത് ; മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗം വന്നാലും രൂക്ഷത കുറവായിരിക്കും എന്നേയുള്ളൂ. വാക്‌സിന്‍ എടുത്തവരിലും രോഗബാധയുണ്ടാവാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗവാഹകരായി ഇവര്‍ മാറാനും സാധ്യതയുണ്ട്. ആശുപത്രികളില്‍ പോകുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ സര്‍ക്കാരിന്റെ ഇ സജ്ഞീവനി ആപ്പ് വഴി ടെലിമെഡിസന്‍ സൗകര്യം ഉപയോഗപ്പെടുത്തി ചികിത്സ തേടേണ്ടതാണ്.

ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി. ശരീരത്തിന്റെ ഓക്‌സിജന്‍ നില മനസിലാക്കേണ്ടത് കൊവിഡ് രോഗികളുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്നും ഗുണനിലവാരമുള്ള ഓക്‌സിമീറ്ററുകളെ ഉപയോഗിക്കാന്‍ പാടുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്‌സിമീറ്റര്‍ മാത്രമേ വാങ്ങാവൂ. ആ പട്ടിക ഉടനെ പരസ്യപ്പെടുത്തും. ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ട്. അവ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്ന് ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്താനും ആലോചിക്കുന്നു. മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്‌സീന്‍ മുന്‍ഗണനാ പട്ടികയില്‍ സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഈ മാസം 31 മുതല്‍ സെക്രട്ടേറിയറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവാണം. നിയമസഭ നടക്കുന്നതിനാല്‍ അണ്ടര്‍ സെക്രട്ടറിമാര്‍ മേലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റിലുണ്ട്.

ചകരിമില്ലുകള്‍ക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി. വളം,കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ ആഴ്ചയില്‍ ഒരുദിവസം തുറക്കാം. കൊവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹം മാറ്റുന്നതിലും സംസ്‌കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. മരിച്ചവരെ ഉടനെ വാര്‍ഡില്‍ നിന്നും മാറ്റണം. ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തും. വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ യോഗം ഉന്നത വിദ്യാഭ്യാസമന്ത്രി വിളിച്ചു. ഓഫ് ലൈനായി പരീക്ഷ മതിയെന്നാണ് അവരുടെ അഭിപ്രായം.മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News