വീണ്ടും വിവാദ പ്രസ്താവന: ‘അവരുടെ തന്തമാര്‍ വിചാരിച്ചാല്‍ പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല’- ബാബ രാംദേവ്

ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയതിനെതിരായ പരാതികൾ ഉയരുമ്പോഴും വീണ്ടും വിവാദ പരാമർശവുമായി ബാബ രാംദേവ്. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ഐ.എം.എ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന.

അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്നവരുടെ തന്തമാർ വിചാരിച്ചാൽ പോലും തന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് രാംദേവ് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.അവരൊക്കെ വെറുതെ കിടന്ന് ബഹളം വെയ്ക്കുകയാണ്. തെമ്മാടി രാംദേവ്, തുറങ്കിലടയ്ക്കൂ അവനെ എന്നൊക്കെ വെറുതെ ഓരോ ട്രെന്റ് ഉണ്ടാക്കുകയാണ്. അവരുടെ തന്തയ്ക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല,’ എന്നായിരുന്നു രാംദേവ് പറഞ്ഞത്.

നേരത്തെ, ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ രാംദേവ് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയിരുന്നു. സംഭവം വിവാദമായതോടെ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ രംഗത്തുവന്നു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് രാംദേവ് തന്റെ പ്രസ്താവന പിൻവലിക്കുകയായിരുന്നു.

രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഉത്തരാഖണ്ഡ് ഐ.എം.എയും രംഗത്തെത്തിയിരുന്നു. 1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയൽ ചെയ്തിരിക്കുന്നത്.അലോപ്പതിയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്നാണ് ലീഗൽ നോട്ടീസിൽ ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നൽകണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.അതേസമയം, വാക്‌സിനേഷൻ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ. പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഐ.എം.എ കത്തിൽ വ്യക്തമാക്കി.

കൊവിഡിനെതിരെ രണ്ട് വാക്‌സിനും സ്വീകരിച്ച 10000 ഡോക്ടർമാർ മരിച്ചുവെന്നും അലോപ്പതി ചികിത്സ കാരണം ലക്ഷക്കണക്കിന് രോഗികൾക്ക് ജീവൻ നഷ്ടമായെന്ന രീതിയിലും രാംദേവ് പ്രചരിപ്പിക്കുന്ന വാർത്തകൾക്കെതിരെ നടപടിയെടുക്കണമെന്നും ഐ.എം.എ കത്തിൽ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here