ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ: കണ്ണട, മൊബൈൽ, കമ്പ്യൂട്ടർ റിപ്പയറിംഗ് കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം

കണ്ണട ഷോപ്പുകൾ, നേത്ര പരിശോധകർ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്നവ, കൃത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്നവ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്നവ, മൊബൈൽ -കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്നവ എന്നീ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്തുള്ള സമയത്ത് നടത്താൻ ക്രമീകരണം ഒരുക്കും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിച്ച അധ്യാപകർ, കോവിഡ് ഡ്യൂട്ടിയിലുണ്ടെങ്കിൽ അതിൽനിന്ന് ഒഴിവാക്കും. ഓൺലൈൻ അഡ്വൈസിന്‍റെ വേഗത വർധിപ്പിക്കാൻ പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും. മൂന്ന് ലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസ്സ് വരെ മാസംതോറും 2000 രൂപ വീതം നൽകും. അതുവരെയുള്ള വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചു. പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഇവിടെ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here