യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഞായറാഴ്ച

യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ പുതിയ രാജാക്കന്‍മാര്‍ ആരെന്ന് ഞായറാഴ്ച അറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 12:30 ന് പോര്‍ട്ടോയിലാണ് ഫൈനല്‍. ഇത് മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ടീമുകള്‍ മുഖാമുഖം വരുന്നത്.

കഴിഞ്ഞ ഏതാനും സീസണുകളായി കിട്ടാക്കനിയായി തുടരുന്ന ചാമ്പ്യന്‍സ് ലീഗ് കിരീടം കയ്യെത്തും ദൂരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്. പെപ്പ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ചരിത്ര ഫൈനലിനിറങ്ങുമ്പോള്‍ എത്തിഹാദ് ക്ലബ്ബിന് ലക്ഷ്യം കിരീടം മാത്രമാണ്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ സിറ്റി സൂപ്പര്‍ പരിശീലകന്‍ പെപ്പിന് കീഴില്‍ അടിമുടി മാറിയിട്ടുണ്ട്. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ കഴിയുംവിധം പോരാളികളുടെ സംഘമായി സിറ്റിസണ്‍സിനെ മാറ്റിയെടുക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് പെപ്പിന് സാധിച്ചു. കെവിന്‍ ഡിബ്രൂയിനും ക്ലബ്ബ് ജഴ്‌സിയില്‍ അവസാനമത്സരത്തിനിറങ്ങുന്ന അഗ്യൂറോയ്ക്കും എല്ലാം ചാമ്പ്യന്‍സ് ലീഗ് കിരീടം അഭിമാന പ്രശ്‌നമാണ്. സിറ്റിയുടെ പോര്‍ച്ചുഗല്‍ താരങ്ങളായ ബെര്‍നാഡോ സില്‍വയ്ക്കും റൂബന്‍ ഡിയാസിനും ഫൈനല്‍ സ്വന്തം നാട്ടിലെ മത്സരമാണ്. ഒത്തിണക്കത്തോടെ കളിക്കുന്ന ഈ സിറ്റി ക്ലബ്ബില്‍ പ്രതീക്ഷ ഏറെയുണ്ട് ആരാധകര്‍ക്കും.

തോമസ് ടുഷെല്‍ പരിശീലകനായ ചെല്‍സിയാണ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി. ഏറ്റവും ഒടുവിലായി നടന്ന നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ചെല്‍സി നേടിയ നേരിയ മുന്‍തൂക്കമാണ് പെപ്പിനെ തെല്ല് സമ്മര്‍ദ്ദത്തിലാക്കുന്നത്. പി എസ് ജിയെ തോല്‍പിച്ചായിരുന്നു ടൂര്‍ണമെന്റില്‍ സിറ്റിയുടെ ഫൈനല്‍ പ്രവേശം.

അതേസമയം രണ്ടാം കിരീടം കൊതിച്ചാണ് ചെല്‍സിയുടെ പടയൊരുക്കം. 13 തവണ കിരീട ജേതാക്കളായ റയല്‍ മാഡ്രിഡിനെ വീഴ്ത്തി ഫൈനലിലെത്തിയ നീലപ്പടയ്ക്ക് കപ്പെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ പ്രതീക്ഷ ഏറെ. മുന്നേറ്റനിരയില്‍ ടിമോ വെര്‍ണറും മേസണ്‍ മൗണ്ടും പുറത്തെടുക്കുന്നത് ഒന്നാന്തരം പ്രകടനമാണ്. തിയാഗോ സില്‍വ ചുക്കാന്‍ പിടിക്കുന്ന പ്രതിരോധവും മികച്ചതാണ്. സൂപ്പര്‍ താരം എന്‍ഗാളോ കാന്റേയും ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയും പരിക്ക് മാറി തിരിച്ചെത്തിയത് ചെല്‍സിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. നേരത്തേ തുര്‍ക്കിയിലെ അറ്റതുര്‍ക്ക് ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന ഫൈനല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് എഫ് സി പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ ഡ്രാഗാവൊയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് പോര്‍ച്ചുഗല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വേദിയാകുന്നത്.

ഫൈനല്‍ കാണാന്‍ 16,500 കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. കഷ്ടകാലത്തും സിറ്റിക്ക് ഒപ്പം തന്നെ നിന്ന ആരാധകരോടുള്ള നന്ദിസൂചകമായിചാമ്പ്യന്‍സ് ലീഗ് ഫൈനലിനെത്തുന്ന ആരാധകരുടെ യാത്ര ചിലവ് വഹിക്കാന്‍ ക്ലബ് ഉടമ ഷെയ്ക് മന്‍സൂര്‍ തീരുമാനിച്ചിട്ടുണ്ട്. പോര്‍ച്ചുഗലിലേക്കുള്ള വിമാനയാത്ര ചെലവ് ഉള്‍പ്പെടെയുള്ള ചെലവുകളാകും ക്ലബ്ബ് മാനേജ്‌മെന്റ് വഹിക്കുക. ഏതായാലും ഇംഗ്ലീഷ് ക്ലബ്ബുകള്‍ നേര്‍ക്കുനേര്‍ വരുന്ന ക്ലാസിക്ക് ത്രില്ലറിനാണ് പോര്‍ട്ടോയിലെ സ്റ്റേഡിയം വേദിയാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News