ആരുമില്ലാത്ത യുവതിയ്ക്ക് അടിയന്തര സഹായവുമായി മുഖ്യമന്ത്രി; ബാബു ആന്റണിയുടെ സന്ദേശത്തിന് ഉടന്‍ നടപടി

ആരോരുമില്ലാത്ത കൊവിഡ് രോഗിയായ യുവതിയ്ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമാതാരം ബാബു ആന്റണിയുടെ ആരാധികയായ യുവതിക്കുവേണ്ടി താരം തന്നെയാണ് മുഖ്യമന്ത്രിയ്ക്ക് സന്ദേശമയച്ചത്.

പ്രശസ്ത സംവിധായകന്‍ ടി.എസ്. സുരേഷ്ബാബു ആണ് ബാബു ആന്റണിക്ക് മുഖ്യമന്ത്രിയെ ബന്ധപ്പെടാനുള്ള വഴിയൊരുക്കിയത്. യുവതിയുടെ ഗുരുതരാവസ്ഥ വ്യക്തമാക്കിയാണ് സന്ദേശമയച്ചത്.

തുടര്‍ന്ന് മുഖ്യമന്ത്രി കലക്ടര്‍ക്ക് അറിയിപ്പ് നല്‍കുകയും കൊല്ലം കലക്ടര്‍ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള നടപടിയെടുക്കുകയുമായിരുന്നു.

സംഭവത്തില്‍ ടി.എസ്. സുരേഷ്ബാബു പറയുന്നത് ഇങ്ങനെ:

മുഖ്യമന്ത്രി നാം അയക്കുന്ന മെസേജുകള്‍ക്ക് വളരെ പെട്ടെന്ന് തന്നെ മറുപടി അയയ്ക്കാറുള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ദിവസം ഞാന്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചിരുന്നു, ഉടന്‍ തന്നെ അദ്ദേഹം ‘താങ്ക് യു’ എന്ന് മറുപടി അയച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിനും ഞാന്‍ ആശംസകള്‍ അറിയിച്ചു, അദ്ദേഹം മറുപടി അയക്കുകയും ചെയ്തു. ഈ വിവരം ഞാന്‍ സുഹൃത്ത് ബാബു ആന്റണിയോട് പറഞ്ഞിരുന്നു. ബാബുവും അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു, അദ്ദേഹം ഉടന്‍തന്നെ മറുപടിയും അയച്ചിരുന്നു.

അങ്ങനെയിരിക്കെ ആണ് ബാബുവിന്റെ ആരാധികയായ ഒരു യുവതി തനിക്ക് കൊറോണ ആണെന്നും താനും മകനും മകനും മാത്രമേ ഉള്ളൂ എന്നും ബാബു ആന്റണിയെ അറിയിച്ചത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കുട്ടിക്ക് ആരുമില്ലാതെ ആകുമെന്നും യുവതിപറഞ്ഞു . തുടര്‍ന്ന്  ബാബു ആന്റണി എന്താണ് ചെയ്യേണ്ടത് എന്ന് എന്നോട് ചോദിച്ചു.

ഞാന്‍ പറഞ്ഞു, ‘ബാബു ഒരു കാര്യം ചെയ്യൂ മുഖ്യമന്ത്രിക്ക് ഒരു മെസേജ് അയക്കൂ, അദ്ദേഹം പ്രതികരിക്കാതിരിക്കില്ല’. അങ്ങനെ ബാബു ഈ വിവരം കാണിച്ച് മുഖ്യമന്ത്രിക്ക് ഒരു മെസ്സേജ് അയച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കലക്ടര്‍ വിളിച്ചിട്ട് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടി എടുത്തിട്ടുണ്ട് എന്ന് അറിയിച്ചു. എറണാകുളം കലക്ടറും കൊല്ലം കലക്ടറും ഈ യുവതിയെ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആരോഗ്യപ്രവര്‍ത്തകര്‍ വന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവര്‍ സുഖം പ്രാപിച്ചു വരുന്നതായി മെസേജ് അയച്ചു ബാബുവിനെ അറിയിച്ചിട്ടുണ്ട്. തിരക്കിനിടയിലും അദ്ദേഹം സുഹൃത്തുക്കളുടെ മെസേജുകള്‍ നോക്കാറുണ്ടെന്നും ആര്‍ക്കും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഒരു മുഖ്യമന്ത്രിയെ തന്നെയാണ് നാം തിരഞ്ഞെടുത്തതെന്നും മനസ്സിലായി. ഇനി ഇതുപോലെ എന്ത് ആവശ്യം വന്നാലും തന്നെ അറിയിക്കണം എന്ന് മുഖ്യമന്ത്രി ബാബുവിന് മെസ്സേജ് അയച്ചു.

വെറുമൊരു പരിചയത്തിന്റെ ബലത്തിലാണ് ഞാന്‍ ആദ്യം മുഖ്യമന്ത്രിക്ക് മെസേജ് അയയ്ക്കുന്നത്. നമ്മുടെ വേണ്ടപ്പെട്ടവര്‍ പോലും ചിലപ്പോള്‍ നമ്മെ പരിഗണിക്കുകയോ സന്ദേശമയച്ചാല്‍ മറുപടി അയക്കാറോ ഇല്ല. അങ്ങനെയുള്ളപ്പോള്‍ ആണ് ഒരു സംസ്ഥാനത്തിന്റെ ചുമതലയില്‍ ഇരിക്കുന്ന ആള്‍ എന്നെപ്പോലെ ഉള്ളവരെ കൂടി പരിഗണിക്കുന്നത് എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി. ബാബു ആന്റണി അറിയിച്ചതനുസരിച്ച് മറ്റാരും സഹായത്തിനില്ലാത്ത കൊറോണ രോഗിയായ ആ യുവതിക്ക് അര്‍ഹിക്കുന്ന പരിഗണ ലഭിച്ചതോര്‍ക്കുമ്പോള്‍ സന്തോഷവും സമാധാനവും തോന്നുന്നു. ഉത്തരവാദിത്ത ബോധവും അലിവും ഉള്ള കരങ്ങളില്‍ തന്നെയാണ് ഈ മഹാമാരിക്കാലത്ത് നാം നമ്മുടെ നാടിനെ ഏല്‍പ്പിച്ചു കൊടുത്തത്. ഇങ്ങനെയൊരു ഭരണാധികാരി ഉള്ളപ്പോള്‍ നാം ഏതു പ്രളയവും ഏതു മഹാമാരിയും അതിജീവിക്കും എന്നൊരു പ്രത്യാശയുണ്ട്…. സുരേഷ്ബാബു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here