ബാബ രാംദേവിനെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അലോപ്പതി ചികിത്സയേയും ഡോക്ടർമാരേയും അധിക്ഷേപിച്ച രാംദേവ് 1000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നേരത്തേ ഐ.എം.എ നോട്ടീസ് അയച്ചിരുന്നു.
ഏത് ആയുർവേദ ആശുപത്രിയിലാണ് പതഞ്ജലിയുടെ മരുന്നുകൾ നൽകുന്നതെന്ന് ബാബാ രാംദേവ് വ്യക്തമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. കൊവിഡ് വാക്സിനെക്കുറിച്ചും ആധുനിക വൈദ്യ ശാസ്ത്രത്തെക്കുറിച്ചും ബാബാ രാംദേവ് നടത്തിയ മോശം പരാമർശങ്ങൾ പിൻവലിക്കാൻ തയാറാണെങ്കിൽ തങ്ങൾ രാംദേവിനെതിരെ നൽകിയ പരാതികളും മാനനഷ്ടക്കേസും പിൻവലിക്കാൻ തയാറാണെന്ന് ഐ.എം.എ ദേശീയ അധ്യക്ഷൻ ഡോ. ജെ.എ ജയലാൽ പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഐ.എ.എ വാദപ്രതിവാദത്തിന് ക്ഷണിച്ചത്.
രാജ്യം മഹാമാരിയെ വരുതിയിൽ വരുത്തുവാൻ ശ്രമിക്കുന്നതിനിടെ ആധുനിക വൈദ്യശാസ്ത്രത്തെ അപഹസിക്കുന്നത് ഗവൺമെന്‍റിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഡോ.ജെ.എ ജയലാൽ പറഞ്ഞു. രാംദേവിനെതിരെ ഐ.എം.എക്ക് വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ല.
വാക്സിനെതിരെയുള്ള അദ്ദേഹത്തിന്‍റെ അവകാശവാദങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വഴിതിരിച്ചുവിടാനും സാധ്യതയുള്ളതും ആണെന്ന് ഡോ.ജയലാൽ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here