കായി ഹവേർട്സെന്ന ജർമൻ താരമാണ് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹീറോ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസി കപ്പുയർത്തിയത് ഹവേർട്സിന്റെ മിന്നും ഗോളിന്റെ കരുത്തിലായിരുന്നു.
നടപ്പ് സീസണിൽ ബയെർ ലെവർക്യുസെനിൽ നിന്നും 72 മില്യൺ പൗണ്ടിനാണ് ഹവേർട്സിനെ ചെൽസി സ്വന്തമാക്കിയത്.ബയേർ ലെവർക്യൂസന് വേണ്ടി കാഴ്ചവെച്ച മിന്നും പ്രകടനങ്ങളാണ് ജർമനിയുടെ ഈ അറ്റാക്കിങ്ങ് മിഡ്ഫീൽഡറെ ചെൽസി നിരയിലെത്തിച്ചത്. ലെവർക്യൂസന്റെ അക്കാദമിയിലൂടെയായിരുന്നു ഈ 21കാരന്റെ തുടക്കം.
സ്റ്റാംഫോർഡ് ബ്രിജ് ക്ലബ്ബും പരിശീലകൻ തോമസ് ടുഷെലും ഹവേർട്സിൽ അർപ്പിച്ച വിശ്വാസം തെറ്റിയില്ല. ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കളാക്കിയ ‘പവൻ മാറ്റ്’ ഗോൾ പിറന്നത് കായി ഹവേർട്സിന്റെ ബൂട്ടിൽ നിന്നായിരുന്നു. ജർമൻ താരത്തിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ കൂടിയായിരുന്നു ഇത്.
ജർമനിയുടെ അണ്ടർ -16, അണ്ടർ-17, അണ്ടർ-19 ടീമുകളിൽ കളിച്ച ഹവേർട്സ് 2018 ലാണ് ജർമൻ ദേശിയ ടീമിന്റെ ജഴ്സിയണിയുന്നത്. ജർമൻ ബുണ്ടസ് ലീഗയിൽ ബയർ ലെവർക്യുസെൻ നിരയിൽ 17 ആം വയസിലായിരുന്നു അരങ്ങേറ്റം.
ക്ലബ്ബിനായി 36 ഗോളുകൾ നേടിയ താരം ഒട്ടേറെ റെക്കോർഡുകളും പേരിലാക്കി. സതാംപ്ടണെതിരെ ആയിരുന്നു ഹവേർട്സിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ. ജർമൻ ബുണ്ടസ് ലീഗയിലെ മികച്ച ഗോൾവേട്ട പ്രീമിയർ ലീഗിൽ അതേപടി തുടരാൻ ഹവേർട്സിന് സാധിച്ചില്ല.
ഇ എഫ് എൽ കപ്പിൽ ബാർൺസ്ലിക്കെതിരെ ഹാട്രിക്കും കായി ഹവേർട്സ് നേടിയിട്ടുണ്ട്. നാട്ടുകാരനും ദേശിയ ടീമംഗവുമായ ടിമോ വെർണറാണ് ചെൽസി ടീമിൽ ഹവേർട്സിന്റെ ഏറ്റവും വലിയ കൂട്ട് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here