കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ വർഗീയ ധ്രുവീകരണ ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ സമീപിക്കുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
കോടതിയോടും നിയമവ്യവസ്ഥയോടും അശേഷം ആദരവില്ലാത്ത സംഘ്പരിവാർ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ഇപ്പോൾ ആവശ്യപ്പെടുന്നത് മുസ്ലിംകൾക്കും ക്രൈസ്തവർക്കുമിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാമെന്ന വ്യാമോഹത്തോടെയാണെന്നും ഐ എൻ എൽ ആരോപിച്ചു . ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ എന്തുകൊണ്ടാണ് പരമോന്നത നീതിപീഠത്തിെൻറ വിധി നടപ്പാക്കണമെന്ന് ബി.ജെ.പി നേതാവിന് തോന്നാതെ പോയതെന്ന് വ്യക്തമാക്കട്ടെയെന്നും കലക്കുവെള്ളത്തിൽ മീൻ പിടിക്കാമെന്ന മുരളീധരെൻറയും പാർട്ടി പ്രസിഡൻറ് സുരേന്ദ്രെൻറയും പൂതി ഇവിടെ നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .
ഇത്തരം വിഷയങ്ങൾ വരുമ്പോൾ നീതിപൂർവകമായി കൈകാര്യം ചെയ്യാൻ കെൽപുള്ള ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ച് തങ്ങളുടെ വർഗീയ അജണ്ട നട്ടുപിടിപ്പിക്കാമെന്ന വ്യാമോഹം പ്രബുദ്ധരായ കേരളീയജനതയുടെ മുന്നിൽ നടക്കാൻ പോകുന്നില്ലെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here