ലക്ഷദ്വീപിനെതിരായ കേന്ദ്ര നീക്കങ്ങളിൽ പ്രതിഷേധിച്ച് സി പി ഐ എം നേതൃത്വത്തിൽ കൊച്ചിയിലേയും കോഴിക്കോട്ടെയും ലക്ഷദ്വീപ് ഓഫീസുകൾക്ക് മുന്നിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതേസമയം,ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസ്സാക്കും.ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും സ്വൈര്യ ജീവിതവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാകും പ്രമേയം. രാജ്യത്ത് ലക്ഷദ്വീപ് വിഷയത്തില്‍ ഒരു സംസ്ഥാന നിയമസഭയില്‍ വരുന്ന ആദ്യ പ്രമേയമാണ് കേരളത്തിന്‍റേത്.
അഡ്മിനിസ്ട്രേറ്ററുടെ പരിഷ്ക്കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ ഐകദാര്‍ഡ്യം പ്രഖ്യാപിക്കും. ദ്വീപ് പ്രശ്നത്തില്‍ മുഖ്യമന്ത്രിയാണ് ഇന്ന് ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും.ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here