കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്; രവി പൂജാരി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതി രവി പൂജാരിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ജൂൺ 8 വരെയാണ് എറണാകുളം എസിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.ബംഗലുരു പരപ്പന അഗ്രഹാര ജയിലുള്ള രവി പൂജാരിയെ ക്രൈം ബ്രാഞ്ച് സംഘം അടുത്ത ദിവസങ്ങളിൽ  കേരളത്തിലെത്തിക്കും.

കർണ്ണാടകയിലെ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന രവി പൂജാരിയെ ബംഗലുരു സെഷൻസ് കോടതിയുടെ അനുമതി യോടെ മൂന്നു മാസം മുമ്പ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മുംബൈ പോലീസിൻ്റെ കസ്റ്റഡിയിലായതിനാൽ രവി പൂജാരിയെ ക്രൈംബ്രാഞ്ചിന് കസ്റ്റഡിയിൽ ലഭിച്ചിരുന്നില്ല.

മുംബൈ പോലീസ് കസ്റ്റഡി അവസാനിച്ചതോടെ രവി പൂജാരിയെ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് സംഘം എറണാകുളം എസിജെഎം കോടതിയെ സമീപിക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷ പരിഗണിച്ച കോടതി, രവി പൂജാരിയെ ജൂൺ 8 വരെ കസ്റ്റഡിയിൽ വിടാൻ അനുമതി നൽകി.

ഈ സാഹചര്യത്തിൽ രവി പൂജാരിയെ കസ്റ്റഡിയിൽ എടുക്കാനായി ക്രൈംബ്രാഞ്ച് സംഘം അടുത്ത ദിവസം പരപ്പന അഗ്രഹാര ജയിലിലെത്തും. തുടർന്ന് ഇയാളെ വെടിവെപ്പ് നടന്ന കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

കേസിൽ മൂന്നാം പ്രതിയായ രവി പൂജാരി വർഷങ്ങളായി ഒളിവിലായിരുന്നു. അധോലോക കുറ്റവാളിയായി കണക്കാക്കുന്ന രവി പൂജാരിയെ രണ്ട് വർഷം മുൻപ് ഇൻ്റർപോളിൻ്റെ സഹായത്തോടെ സെനഗലിൽ നിന്നാണ് പിടികൂടിയത്.കടവന്ത്രയിലെ ബ്യൂട്ടി പാർലർ ഉടമയായ നടി ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

പല തവണ ഫോണിൽ വിളിച്ചിരുന്ന രവി പൂജാരി 25 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് ലീനാ മരിയാ പോളും മൊഴി നൽകിയിരുന്നു. 2018 ഡിസംബർ 15നാണ് കടവന്ത്രയിലെ ബ്യൂട്ടി പാർലറിനു നേരെ ബൈക്കിലെത്തിയ 2 പേർ വെടിവെച്ചത്. എറണാകുളം സ്വദേശികളായ വിപിൻ വർഗ്ഗീസ്,  ബിലാൽ  എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

രവി പൂജാരിയുമായി ബന്ധമുള്ള കാസർകോഡ് സംഘമാണ് യുവാക്കൾക്ക് വെടിവെപ്പിന് ക്വട്ടേഷൻ നൽകിയതെന്നും വ്യക്തമായിരുന്നു. രവി പൂജാരിയെ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുകയും കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതോടെ ബ്യൂട്ടി പാർലർ വെടിവെപ്പുമായി ബന്ധപ്പെട്ട പ്രധാന ഘട്ടം പൂർത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here