കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രന്റെയും മുരളീധരന്റെയും ബന്ധം വെളിവാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊടകര കുഴല്പണക്കേസില്‍ ബി ജെ പി നേതാക്കളായ സുരേന്ദ്രന്റെയും മുരളീധരന്റെയും ബന്ധം വെളിവാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്.

പണം കടത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനും കെ സുരേന്ദ്രനും വി മുരളീധരനും ഒരുമിച്ചിരിക്കുന്ന ചിത്രം പുറത്ത്. ഇരുവരും സ്വകാര്യ ഹോട്ടലില്‍ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. കുഴല്‍പ്പണക്കടത്ത് സംഘവുമായി സുരേന്ദ്രനുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ചിത്രം.

പണം കണ്ടെത്താനുള്ള വ്യാപക പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആകെ മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതുവരെ ഒരു കോടി രൂപയാണ് കണ്ടെടുത്തിട്ടുള്ളത്. ഇനിയും കണ്ടെത്തേണ്ട രണ്ടരക്കോടി രൂപക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.

അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. ബി ജെ പി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. ഫണ്ട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയുടെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി.

എന്നാല്‍ കവര്‍ച്ച നടന്നതിന് പിന്നാലെ ധര്‍മ്മരാജന്‍ കെ സുരേന്ദ്രനെ തുടര്‍ച്ചയായി വിളിച്ചതായി റിപ്പോര്‍ട്ട്. ഇരുപതിലേറെ തവണ ധര്‍മ്മരാജനും സുരേന്ദ്രനും തമ്മില്‍ സംസാരിച്ചു. ധര്‍മ്മരാജന്റെ ഫോണ്‍ കോള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത് തെളിഞ്ഞത്. അന്വേഷണ സംഘം സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ബി ജെ പി നേതൃത്വം ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേതാക്കളുമായി അടുപ്പമുള്ള അഭിഭാഷകര്‍ വഴി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News