കനത്ത തോല്‍വിക്ക് പിന്നാലെ മുന്നണി മാറ്റം എന്ന ആവശ്യം ആര്‍എസ്പിയില്‍ ശക്തിപ്പെടുന്നു. ആർ എസ് പി യെ പറ്റിയുള്ള കോടിയേരിയുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് ഷിബു ബേബി ജോണ്‍. മുന്നണി ഇപ്പോള്‍ മാറില്ലെങ്കിലും ഭാവിയില്‍ എന്ത് നിലപാട് എടുക്കും എന്ന് പറയാന്‍ കഴിയില്ലെന്ന് എ എ അസീസ്. മുന്നണി മാറ്റം എന്ന വാക്കില്‍ പിടിച്ച് തൂങ്ങണ്ടെന്ന് എം കെ പ്രേമചന്ദ്രന്‍. യുഡിഎഫ് വിടണമെന്ന അഭിപ്രായത്തില്‍ ആര്‍എസ്പി ഉലയുന്നു
തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കനത്ത ഭിന്നതയാണ് രൂപപ്പെട്ടത്. 10 കൊല്ലമായി പാര്‍ട്ടിക്ക് നിയമസഭാ പ്രാതിനിധ്യം ഇല്ലാത്തത് പാര്‍ട്ടി പ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തിയതായി യോഗം വിലയിരുത്തി. പലര്‍ക്കും മുന്നണി വിട്ട് ഇടത് പക്ഷത്തോടൊപ്പം ചേരണമെന്ന അഭിപ്രായം പങ്ക് വെച്ചു. ഇതിന് ശേഷം വാര്‍ത്തമാധ്യമങ്ങളെ കണ്ട നേതാക്കള്‍ക്കും നിലപാടില്‍ ആശയവ്യക്തത ഉണ്ടായിരുന്നില്ല.
ഷിബു ബേബി ജോണ്‍, എ എ അസീസ് എന്നിവര്‍ ഇടതുപക്ഷ നിലപാടുകളോട് പൊതുവില്‍ യോജിച്ചപ്പോള്‍ എം കെ പ്രേമചന്ദ്രന്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയില്ല. മുന്നണി മാറണോ എന്ന കാര്യത്തില്‍ ആര്‍ എസ്പിയിലെ ആശയകുഴപ്പം വ്യക്തമാക്കുന്നതായിരുന്നു നേതാക്കളുടെ വാക്കുകള്‍. മുന്നണി മാറ്റം എന്ന ആവശ്യം പാര്‍ട്ടിക്കുളളിലുണ്ടെന്നും , എന്നാല്‍ തോല്‍വിയുടെ പേരില്‍ മുന്നണി മാറില്ലെന്നും, എന്നാല്‍ ഭാവിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി എ എ അസീസ് വ്യക്തമാക്കി.
എന്നാല്‍ മുന്നണി മാറുമോ എന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി എ എ അസീസിന്‍റെ വാക്കുക്കളുടെ തീവ്രത എംകെ പ്രേമചന്ദ്രന്‍റെ വാക്കിനുണ്ടായിരുന്നില്ല. ആഗ്രഹിച്ച സീറ്റുകള്‍ അല്ല യുഡിഎഫില്‍ നിന്ന് ലഭിച്ചതെന്ന പരാതി ഷിബു ബേബി ജോണ്‍ പങ്ക് വെച്ചു. തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതൃത്വത്തെ നിര്‍ത്തിപൊരിച്ചു.
യുഡിഎഫിന്‍റെ സംഘടനാപരമായ ദൗര്‍ബല്യമാണ് പരാജയത്തിന് കാരണമായതെന്ന് പ്രേമചന്ദ്രന്‍ തോല്‍വിയെ വിലയിരുത്തി. പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനം വിളിച്ച് ചേര്‍ത്ത് മുന്നണിമാറ്റം അടക്കമുളള കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം തീരുമാനിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here